കോഴിക്കോട്: എസ്.ഐമാർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകിക്കൊണ്ട് നിയമന ഉത്തരവിറങ്ങിയെങ്കിലും പലരും ജോലിയിൽ പ്രവേശിച്ചില്ല. സ്വാതന്ത്ര്യദിനമായ ഇന്നലെ മുതലാണ് സ്റ്റേഷൻ ചുമതല നൽകിയത്. സ്വാതന്ത്ര്യ ദിന പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായിയിരുന്നു പല സ്റ്റേഷനുകളിലെയും പൊലീസുകാർ. സ്ഥലം മാറ്റപ്പെട്ട പലർക്കും വിടുതൽ ഉത്തരവ് കിട്ടിയില്ലെന്നും അറിയുന്നു. ദൂര സ്ഥലത്തു നിന്നും മാറ്റി നിയമിക്കപ്പെട്ടവർ ജോയിനിംഗ് ലീവ് എടുക്കാനുമിടയുണ്ട്. ഇതുകൂടി കഴിഞ്ഞതിന് ശേഷമേ ജോലിയിൽ പ്രവേശിക്കൂ. ഒരാഴ്ചക്കുള്ളിലേ പലരും ജോലിക്കെത്താനിടയുള്ളുവെന്നാണ് വിവരം. അതേസമയം ദൂര സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടവരിൽ ചിലർ സമീപ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതായും പറയുന്നു. മാറാട്, ബേപ്പൂർ, വടകര, കൊയിലാണ്ടി, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിലെ എസ്.ഐമാർ ജോലിക്കെത്തി. പുതുതായി വരുന്ന എസ്.എച്ച്.ഒമാരുടെ വിവരങ്ങൾ നിലവിലുള്ളവർക്ക് അറിയാത്ത സാഹചര്യവുമുണ്ട്.
കോഴിക്കോട് ജില്ലയിൽ അഞ്ച് സ്റ്റേഷനുകളിലാണ് ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായിട്ടുള്ളത്. നടക്കാവ്, കസബ, മെഡിക്കൽ കോളേജ്, ചേവായൂർ, വടകര എന്നിവയാണിവ. സെെബർ, പോക്സോ കേസുകളടക്കം കൂടുതൽ കേസുകളുള്ള സ്ഥലങ്ങളിലാണിവ. കാര്യക്ഷമമായ കേസന്വേഷണം ലക്ഷ്യമിട്ടാണ് ഇവിടങ്ങളിൽ ഇൻസ്പെക്ടർമാർക്ക് ചുമതല നൽകിയത്. സ്റ്റേഷനുകളോടനുബന്ധിച്ച് രണ്ട് സ്റ്റേഷനുകളുള്ള സർക്കിൾ ഓഫീസുകളുമുണ്ട്. സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയായിരിക്കും സർക്കിൾ മേധാവിക്ക് ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |