നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി
കോഴിക്കോട്: കോഴിക്കോടിനും കണ്ണൂരിനുമിടയിൽ വെെകീട്ടും രാത്രിയിലുമടക്കം മണിക്കൂറുകൾ ട്രെയിനില്ലാത്ത പ്രശ്നത്തിന് പരിഹാരമായില്ല. ഓണത്തിരക്കായതിനാൽ യാത്രക്കാർ കൂടുതൽ വലയുമെന്നുറപ്പായി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.
വൈകിട്ട് 5.10ന്, റിസർവേഷൻ സൗകര്യമുള്ള നേത്രാവതി എക്‌സ്പ്രസും 6.15ന് റിസർവേഷൻ സൗകര്യമില്ലാത്ത കണ്ണൂർ എക്‌സ്പ്രസും പോയാൽപ്പിന്നെ രാത്രി 10.25ന് കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനേ ഉള്ളൂ. കാത്തുനിൽക്കേണ്ടത് ഏകദേശം അഞ്ച് മണിക്കൂർ.
കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിലെ വലിയ ഇടവേളയെ തുടർന്ന് കൊയിലാണ്ടി, വടകര, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന പ്രതിദിന യാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, രോഗികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്ന് എം.പി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. നിലവിലുള്ള ട്രെയിനുകളിലെ, പ്രത്യേകിച്ച് പരശുറാം എക്‌സ്പ്രസിൽ വൻ തിരക്കാണ്. ഇതിന് പരിഹാരമായി, നിലവിൽ ഈ റൂട്ടിലോടുന്ന ഇന്റർസിറ്റി എക്‌സ്പ്രസിന് പുറമെ പുതിയ മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്പ്രസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട്, ഉച്ചയോടെ കോയമ്പത്തൂരിലെത്തി, ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് രാത്രി ഏഴരയോടെ കോഴിക്കോട്ടെത്തി മംഗലാപുരത്തേക്ക് യാത്ര തുടരണം. അങ്ങനെയെങ്കിൽ വൈകുന്നേരങ്ങളിലെ യാത്രാക്ളേശത്തിനും മറ്റു ട്രെയിനുകളിലെ തിരക്കിനും വലിയ പരിഹാരമാകും. നേരത്തേയും മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം പ്രധാന സ്റ്റേഷനുകളായ കൊയിലാണ്ടി, വടകര, തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ പ്രധാന ദീർഘദൂര എക്‌സ്പ്രസ്/ മെയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റോപ്പുകൾ അനുവദിക്കാനുള്ള വരുമാനം ഈ സ്റ്റേഷനുകളിലുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർ സ്റ്റോപ്പ് വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നു. ഇത് യാഥാർത്ഥ്യമാക്കണമെന്നും ഷാഫി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞവർഷം ദക്ഷിണമേഖലാ ജനറൽ മാനേജരുടെ അദ്ധ്യക്ഷതയിൽ നടന്ന എം.പിമാരുടെ യോഗത്തിൽ പുതിയ ഇന്റർസിറ്റി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഷൊർണൂർ ജംഗ്ഷനിലെ ചില നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതാണ്.
-ഷാഫി പറമ്പിൽ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |