കാളികാവ്: ജില്ലയിലെ ഏറ്റവും വലിയ ആദിവാസി മേഖലയായ ചോക്കാട് 40 സെന്റ് ആദിവാസി നഗറിൽ പോളിംഗ് ബൂത്ത് വേണമെന്ന ആവശ്യം ശക്തമാകുന്നു.1960ൽ സ്ഥാപിച്ചതും നൂറിലേറെ ആദിവാസി കുടുംബങ്ങൾ പാർക്കുന്നതുമായ ആദിവാസി നഗറിൽ ഇതുവരെ ഇവിടെ പോളിംഗ് സംവിധാനം ഉണ്ടായിട്ടില്ല. ഇവിടെ ആദിവാസികൾക്ക് വേണ്ടി ആശുപത്രി, എൽ.പി സ്‌കൂൾ, അങ്കണവാടി എന്നിവയൊക്കെ അനേക വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ചുരുക്കം ചിലരൊഴിച്ച് എല്ലാ കുടുംബങ്ങൾക്കും വീടുകളുമുണ്ട്. ഇപ്പോൾ ഇരുനൂറിലേറെ വരുന്ന ആദിവാസികൾക്ക് വോട്ടു ചെയ്യണമെങ്കിൽ രണ്ടുകിലോമീറ്റർ നടന്ന് താഴെ പെടയന്താൾ ഗവർമെന്റ് എൽ.പി സ്‌കൂളിലെത്തണം. പ്രയാസം കണക്കിലെടുത്ത് അധികപേരും വോട്ടു ചെയ്യാറില്ല എന്നതാണ് വസ്തുത. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ, കുത്തിവെപ്പുകൾ, മറ്റു സഹായ വിതരണങ്ങൾ തുടങ്ങിയുള്ള എല്ലാകാര്യങ്ങൾക്കും ആദിവാസികളെ അങ്ങോട്ട് ചെന്നു കാണാറാണ് പതിവ്. മറ്റെല്ലാ പരിപാടികളും അവർക്കു വേണ്ടി മാത്രം നിർമ്മിച്ചതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ സ്‌കൂളിലാണ് നടക്കുന്നത്.
വാഹന സൗകര്യമില്ല
ആദിവാസികളുടെ സൗകര്യം മാത്രം കണക്കിലെടുത്താണ് മുപ്പത് കിടക്കകളുടെ സൗകര്യമുള്ള ഹെൽത്ത് സെന്റർ പോലും നിർമ്മിച്ചിട്ടുളത്. വോട്ടു ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ആദിവാസികളിൽ അധിക പേരും തങ്ങളുടെ സമ്മതിദാനം നിർവ്വഹിക്കുന്നില്ല. തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ചുരുക്കം ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയിൽ വാഹന സൗകര്യം ഏർപ്പെടുത്തിയാണ് കുറച്ചെങ്കിലും പേരെ വോട്ടു ചെയ്യിക്കുന്നത്.
നാൽപ്പത് സെന്റ് നഗറിലെ ആദിവാസികളുടെ പ്രയാസം കണക്കിലെടുത്ത് വോട്ടു ചെയ്യുന്നതിന് ജി.എൽ.പി സ്‌കൂളിൽ പോളിംഗ് സൗകര്യമൊരുക്കണം.
കെ.ടി.മജീദ്, വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |