
നെല്ലിയാമ്പതി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നെല്ലിയാമ്പതിയിലെത്തണമെങ്കിൽ തകർന്ന വഴികളിലൂടെ വേണം യാത്ര ചെയ്യാൻ. വർഷങ്ങളായി കാത്തിരിക്കുന്ന പാത നന്നാക്കണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല. ഇതോടെപോത്തുണ്ടി കൈകാട്ടി പാതയുടെ മിക്ക ഭാഗങ്ങളും തകർന്ന് വാഹനയാത്ര ദുരിതത്തിലായിരിക്കുകയാണ്.
ദിവസവും നൂറ് കണക്കിന് സഞ്ചാരികളും, കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരവധി തവണ സർവ്വീസ് നടത്തുന്ന പ്രധാന പാതയാണ് ഇത്തരത്തിൽ ദുരിതം പേറുന്നത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക പാതയായ ചുരം പാത നവീകരിച്ച് അടിയന്തിരമായി സുഗമമായ ഗതഗതാ സൗകര്യമേർപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് ടാക്സി ഡ്രൈവർമാരും ആവശ്യപ്പെട്ടു.
കടലാസിലൊതുങ്ങി നവീകരണം
2018 ലെ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് ചുരം പാത നവീകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുകയും നബാർഡിന്റെ ധനസഹായത്തോടെ നവീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തുവെങ്കിലും എട്ടുവർഷമായിട്ടും പാതയുടെ നവീകരണം മാത്രം യാഥാർഥ്യമായില്ല. ഇതോടെ ചുരം പാതയിലെ മിക്ക ഭാഗങ്ങളിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും അധികൃതർക്കായില്ല.
കുഴികളിൽ വീണ് അപകടങ്ങൾ പതിവ്
ശക്തമായ മഴയിൽ പാതയിലൂടെ വെള്ളം കുത്തിയൊലിച്ചും, കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാതെയും വന്നതോടെ പാതയുടെ മിക്കഭാഗങ്ങളിലും ടാറിംഗ് പൂർണമായും തകർന്ന് വലിയ കുഴികളായി മാറിയ സ്ഥിതിയാണ്. ഇതോടെ ചെറുവാഹനങ്ങൾ കുഴിയിൽപ്പെട്ട് വീണ് അപകടമുണ്ടാകുന്നതും വാഹനങ്ങൾകേടുപറ്റുന്നതും പതിവായി മാറി.
മഴ തുടങ്ങുന്നതിനു മുൻപായി തകർന്ന ഭാഗങ്ങൾ നവീകരിച്ചില്ലെങ്കിൽ മഴയിൽ കൂടുതൽ തകർച്ചനേരിടുമെന്നാണ് നെല്ലിയാമ്പതിക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |