കഞ്ചിക്കോട്: പ്രതിരോധ മേഖലയിൽ ഉൾപ്പെടെ നിരവധി സംഭാവനകൾ ചെയ്ത് രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനം ബെമൽ(ബി.ഇ.എം.എൽ ) സ്വകാര്യ വത്കരണ ഭീതിയിൽ നിന്നും മോചിതമാകുന്നു. സ്വകാര്യ വത്കരണം ഉണ്ടാവില്ലെന്ന ഉറപ്പാണ് കേന്ദ്ര മന്ത്രാലയത്തിൽ നിന്നും മാനേജ്‌മെന്റിന് ലഭിച്ചത്. മാനേജ്‌മെന്റ് ഇക്കാര്യം തൊഴിലാളി യൂണിയൻ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. പൊതു മേഖലയിൽ നിന്നുകൊണ്ട് വലിയൊരു വികസന കുതിപ്പ് നടത്തണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളുടെ സഹകരണം തേടിയിരിക്കുകയാണ്. ഇതോടെ ബെമലിന്റെ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളക്കുകയാണ്. സ്വകാര്യ വൽക്കരണ ഭീതി ഉയർന്ന സാഹചര്യത്തിൽ തൊഴിലാളികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ബെമലിന്റെ വളർച്ചക്ക് സ്വകാര്യവത്കരണ നീക്കം തിരിച്ചടിയായി മാറിയിരുന്നു. സ്വകാര്യവത്കരണ നീക്കം മരവിപ്പിച്ചതോടെ അഡ്മിൻ ഡിപ്പാർട്ട്‌മെന്റും തൊഴിലാളി യൂണിയനുകളും കൈകോർത്ത് സ്ഥാപനത്തിന്റെ വളർച്ചക്കായി പുതിയ രൂപരേഖകൾ തയ്യാറാക്കുകയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഖനന മേഖലക്കായി 5.35 യു.എസ്. മില്യൺ ഡോളറിന്റെ കയറ്റുമതി ഓർഡർ ബെമലിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ലഭിച്ച 36.38 യു.എസ് ഡോളറിന്റെ കയറ്റുമതി ഓർഡറിന്റെ തുടർച്ചയാണിത്.
2010 മേയ് 16 ന് 260 കോടി രൂപ മുതൽ മുടക്കിലാണ് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) കഞ്ചിക്കോട് 375 ഏക്കറിൽ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 288 കോടി രൂപ അറ്റാദായമുണ്ട്. സ്ഥാപനം പൊതുമേഖലയിൽ തന്നെ നിലനിറുത്തി ആദായം വർദ്ധിപ്പിക്കാൻ ഊന്നൽ നൽകാനാണ് ഇപ്പോൾ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. പ്രതിരോധ മേഖലയിലേക്കുള്ള ഗ്രൗണ്ട് സപ്പോർട്ട് വാഹനങ്ങൾ വിതരണം ചെയ്ത് രാജ്യത്തിന്റെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ/ റഡാർ വികസന പദ്ധതികളിൽ മികച്ച പങ്കാണ് ബിമൽ വഹിക്കുന്നത്. ഇതിനു പുറമെ റെയിൽവേ കോച്ചുകൾ, ഖനന ഉപകരണങ്ങൾ എന്നിവയും ഇവിടെ നിർമ്മിക്കുന്നു. മൈനിംഗ് ഉപകരണങ്ങളിൽ റിയർ ഡംപ് ട്രക്കുകൾ, ഹൈഡ്രോളിക്ക് എക്സവേറ്ററുകൾ, റോപ്പ് ഷോവൽ, ക്ലാറർ ഡോസറുകൾ, വീൽ ഡോസറുകൾ, വാട്ടർ സ്പ്രിംഗളറുകൾ, മോട്ടോർ ഗ്രേഡറുകൾ, പൈപ്പ് ലെയറുകൾ, സി ക്രെയ്ൻ, ടയർ ഹാൻഡ്ലർ, ഗ്രാൻ ബി കാറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ബെമൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം മരവിപ്പിച്ച നടപടി സ്വാഗതാർഹമാണ്. ബെമലിനെ വളർച്ചയിലേക്ക് നയിക്കാനുള്ള എല്ലാ പിന്തുണയും തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പാണ് തൊഴിലാളികൾ നടത്തിയത്.
- എസ്.ബി.രാജു, സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |