SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

ഖാദിയിലേക്ക് മടങ്ങാം; ആരോഗ്യം കാക്കാം

Increase Font Size Decrease Font Size Print Page
khadhi

പത്തനംതിട്ട : ഖാദി വെറുമൊരു നാമമല്ല, ഇന്ത്യൻ ജനതയുടെ ആത്മാഭീമാനത്തെ ഉയർത്തിയ വസ്ത്രം. സ്വാതന്ത്ര്യാനന്തരം ഖാദിയുടെ ഖ്യാതി വേണ്ടവിധത്തിൽ പ്രചരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയകരമാണ്. എങ്കിലും ഖാദി ഇന്നും ജനതയുടെ വികാരമാണ്. മാത്രമല്ല ഇന്ത്യയിലെ ചൂടുള്ളതും തണുപ്പുള്ളതുമായ കാലവസ്ഥയ്ക്ക് ഒരുപോലെ അനിയോജ്യവുമാണ്. കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചതോടെ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്ര് പ്രഖ്യാപിച്ചു.
പരമാവധി കൈത്തറി വസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന ദേശീയ ദുരന്ത നിവാരണ അതോറട്ടിയുടെ ആഹ്വാനത്തെ തുടർന്നാണ് ഖാദി ബോർഡ് ഇതാദ്യമായി ഉത്പ്പന്നങ്ങൾക്കും, തുണിത്തരങ്ങൾക്കും റിബേറ്റ് പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിൽ ജില്ലാ ഖാദി ഗ്രാമ വ്യവസായ കേന്ദ്രമായ ഇലന്തൂരടക്കം നാല് ഖാദി യൂണിറ്റുകളാണുള്ളത്. ഇലന്തൂരിൽ ഖാദി തുണിത്തരങ്ങൾ ഇവിടെത്തന്നെ നെയ്യുന്നതും മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്നതുമുണ്ട്. സാരികളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. തുണിത്തരങ്ങൾക്ക് പുറമെ ഖാദിയുടെ പഞ്ഞിമെത്ത, തലയിണ, എള്ളെണ്ണ, തേൻ, ബാർ സോപ്പ് എന്നിവയും വിൽപ്പനയ്ക്കുണ്ട്. നൂൽ നൂൽപ്പ്, നെയ്ത്ത് കേന്ദ്രവും ഇലന്തൂർ ഖാദി ഗ്രാമവ്യവസായ യൂണിറ്റിൽ പ്രവർത്തിക്കുന്നു.

സൂര്യതാപത്തെ പ്രതിരോധിക്കും

ചൂട്, തണുപ്പ് കാലാവസ്ഥകളെ ഒരുപോലെ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ഖാദി വസ്ത്രങ്ങൾ. അലർജിയില്ലാത്ത പ്രകൃതിദത്തമായ വസ്ത്രം. കഠിനമായ ചൂടിൽ സൂര്യതാപത്തെ അടക്കം പ്രതിരോധിക്കാൻ ഖാദി വസ്ത്രങ്ങൾക്ക് കഴിയും.

ദേശീയതയുടെ പ്രതീകം

സ്വാതന്ത്ര്യ സമരകാലത്ത് രാഷ്ട്രപിതാവ് മഹത്മാഗാന്ധി ബ്രിട്ടീഷുകാർക്കെതിരെ കണ്ടെത്തിയ ശക്തമായ സമരമുറകളിലൊന്നായിരുന്നു സ്വദേശിവത്ക്കരണം. വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിക്കാനും ഗ്രാമീണ ജനതയുടെ സ്വയംപര്യാപ്തതയ്ക്കുമായാണ് അദ്ദേഹം ഖാദി വസ്ത്ര നിർമ്മാണം പ്രോത്സാഹിപ്പിച്ചത്. ചർക്കയിൽ നൂലുനൂറ്റ് നിർമ്മിക്കുന്ന വസ്ത്രങ്ങൾ സ്വാതന്ത്ര്യസമരകാലത്തെ ജനങ്ങളുടെ ഒരുമയുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി. സ്വാതന്ത്ര്യാനന്തരം ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ നിയന്ത്രണത്തിൽ ഗ്രാമീണ ജനതയ്ക്ക് തൊഴിൽ നൽകുന്നതിനൊപ്പം പ്രകൃതി സൗഹൃദ വസ്ത്രമായും ഉപയോഗിക്കുന്നു.

കാലവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഖാദി വസ്ത്രങ്ങൾക്ക് ആവശ്യക്കാരു ടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
ഹരികുമാർ,
ജില്ലാ ഖാദി പ്രോജക്ട് ഓഫീസർ
പത്തനംതിട്ട.

ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് : 30%

ഇളവ് മെയ് 30വരെ

ജില്ലയിലെ ഖാദി യൂണിറ്റുകൾ : 4

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഈമാസം 30 വരെ ഖാദി വസ്ത്രങ്ങൾ ഇളവോടെ ലഭിക്കും.

സാജൻ കൊടുക,

ഖാദി ബോർഡ് ഡയറക്ടർ ബോർഡ് അംഗം.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL