
പത്തനംതിട്ട: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ ജില്ലയിലെത്തി. 12.20ന് കോഴഞ്ചേരി ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം എം.എൽ.എമാരും കളക്ടറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തോട് വിശദമായി സംസാരിച്ചു. തുടർന്ന് 1.20ന് ആറന്മുളയിലെ പരമൂട്ടിൽ പടിയിലെത്തി. ഇവിടെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി ബോട്ട് തയ്യാറാക്കിയിട്ടിരുന്നെങ്കിലും അദ്ദേഹം കയറിയില്ല. ഇവിടെനിന്ന് മടങ്ങിയ മുഖ്യമന്ത്രി കോഴഞ്ചേരി ചിറയിറപ്പ് എം.ടി.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പ് സന്ദർശിച്ചു. ഇവിടെ കഴിയുന്നവരുടെ പരാതികൾ കേട്ടു, ആശ്വാസകരമായ പദ്ധതികൾ ഉടൻ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. ചിറയിറമ്പിൽ നിന്ന് റാന്നിയിലേക്കാണ് അദ്ദേഹം പിന്നീട് പോയത്. ഇവിടെ ഗവ.എൽ.പി സ്‌കൂളിൽ കഴിയുന്ന ദുരിതബാധിതരെ നേരിൽ കണ്ടു. ആളുകളെ സമാശ്വസിപ്പിച്ചശേഷം തൊട്ടടുത്തുള്ള എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഡിറ്റോറിയത്തിലെത്തി. ഇവിടെ കാത്തിരുന്ന ദുരിതബാധിതരായ കുടുംബങ്ങളുടെയും വ്യാപാരികളുടെയും പരാതികളും നിവേദനങ്ങളും നേരിട്ടുവാങ്ങി. തുടർന്ന് പരാതികൾ ഒരോന്നായി പരിശോധിക്കുമെന്നും വ്യാപാരികൾക്കുൾപ്പടെ സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നദിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും മണ്ണും നീക്കുമെന്ന പ്രഖ്യാപനം ജനങ്ങൾ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. 2018ലെ പ്രളയത്തിൽ ഉൾപ്പടെ അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യണമെന്നത് ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അപ്പർ കുട്ടനാട് മേഖലയായ തിരുവല്ലയിലെ തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ 5.15ന് എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |