
പത്തനംതിട്ട : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കിഴങ്ങുവർഗങ്ങളുടെ ഉല്പാദനം വർദ്ധിപ്പിക്കാനുമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ കിഴങ്ങുഗ്രാമം പദ്ധതിക്ക് ജില്ലയിൽ കനത്തനാശം. പേമാരിയും കാട്ടുപന്നികളുമാണ് പദ്ധതിക്ക് വിനയായത്. പെരുമഴയിൽ മലയോര മേഖലകളിലെ കൃഷിയിടങ്ങൾ ഒലിച്ചുപോയപ്പോൾ വെള്ളക്കെട്ടാണ് താഴ്ന്ന പ്രദേശങ്ങളിൽ തിരിച്ചടിയായത്. കൂടാതെ കാട്ടുപന്നി ശല്യം കൂടിയായപ്പോൾ തകർച്ച പൂർണമായി. അഞ്ച് കോടിയോളം രൂപയുടെ നഷ്ടമാണ് ജില്ലയിൽ കണക്കാക്കുന്നത്. അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാൻ കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കൃഷി വകുപ്പ് കിഴങ്ങുഗ്രാമം പദ്ധതികൾ തുടങ്ങിയത്. രണ്ടുവർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയമായതോടെ കൂടുതൽ ആളുകൾപദ്ധതിയിലേക്ക് എത്തിയിരുന്നു. മുൻ വർഷങ്ങളിൽ കാട്ടുപന്നികൾ മാത്രമാണ് പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നത്.
5കോടിയുടെ നഷ്ടം
ഓണവിപണി ലക്ഷ്യമിട്ട് കഴിഞ്ഞ മാർച്ചിലാണ് വിത്തുകൾ നട്ടത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയത്. കപ്പക്കൃഷിയും പദ്ധതിയുടെ ഭാഗമായിരുന്നു. ഓണത്തിന് വിളവെടുപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെങ്കിലും കനത്ത മഴകളെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾ പെട്ടലിലും മണ്ണിടിച്ചിലും തിരിച്ചടിയാകുകയായിരുന്നു. വെള്ളക്കെട്ട് മൂലം കിഴങ്ങുകൾ വ്യാപകമായി അഴുകുകയും ചെയ്തു. അഞ്ച് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കാർഷിക വിളകളുടെ വില വർദ്ധനവും നാടൻ ഉല്പന്നങ്ങളുടെ കുറവുമാണ് കിഴങ്ങുഗ്രാമം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളെയും കൃഷി വകുപ്പിനെയും പ്രേരിപ്പിച്ചത്.
പദ്ധതിയുടെ ലക്ഷ്യം
1. വിവിധയിനം കിഴങ്ങുവർഗങ്ങളുടെ കൃഷി വ്യാപനം.
2. ഭക്ഷ്യക്ഷാമം തടയുക, അധിക ഭക്ഷ്യോല്പാദനം ഉറപ്പാക്കുക.
3. കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ നൽകുക.
കിഴങ്ങുഗ്രാമം പദ്ധതിക്കായി സൗജന്യമായാണ് വിത്തുകൾ നൽകിയത്. വലിയ സാമ്പത്തിക നഷ്ടത്തിനൊപ്പം കർഷകരുടെ അദ്ധ്വാനവും പാഴായി. ഇൻഷ്വർ ചെയ്ത കൃഷിക്ക് മാത്രമെ നഷ്ടപരിഹാരം ലഭിക്കു.
കൃഷി വകുപ്പ് അധികൃതർ
പദ്ധതി നടപ്പാക്കിയത് :
ഗ്രാമപഞ്ചായത്തുകൾ : 53
നഗരസഭകൾ : 4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |