
ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്ന് ചെറു തോടിലുപേക്ഷിച്ചു
കല്ലമ്പലം: നാവായിക്കുളം വൈരമലയിൽ രാത്രിയിൽ അജ്ഞാതൻ വൃദ്ധ ദമ്പതികളുടെ വീടിന് തീയിട്ടു.
വൈരമല ഹനിയ മൻസിലിൽ ഷംസുദ്ദീന്റെ വീടാണ് തീവച്ച് നശിപ്പിച്ചത്.ചൊവ്വാഴ്ച പുലർച്ചെ 1 ഓടെയായിരുന്നു സംഭവം.ഷംസുദ്ദീനും ഭാര്യ സാബിറയും സുഖമില്ലാത്ത മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മറ്റൊരു മകനുണ്ടെങ്കിലും ഇവിടെയല്ല താമസം.വീടിന്റെ മുൻ ഭാഗത്ത് തീയാളി കത്തുന്നത് കണ്ട് സാബിറ ഷംസുദ്ദീനെ വിളിച്ചുണർത്തുകയായിരുന്നു. അടുക്കള വാതിലിലൂടെ പുറത്തിറങ്ങിയ ഷംസുദ്ദീൻ വെള്ളം കോരിയൊഴിച്ച് തീയണച്ചതിനാൽ കൂടുതൽ ഭാഗത്തേയ്ക്ക് വ്യപിച്ചില്ല.കുറച്ച് ഫർണിച്ചർ കത്തി നശിച്ചതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.എന്നാൽ ഷംസുദ്ദീന്റെ 4 മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ വീടിന് സമീപത്തെ ചെറുതോടിൽ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി.ശത്രുക്കളാരുമില്ലാത്ത ഷംസുദ്ദീന്റെ വീടിന് തീയിട്ടതിലും,ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്നതിനും പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഷംസുദ്ദീന്റെ പരാതിയിൽ സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് നടത്തിയ പരിശോധനയിൽ,വീടിന് സമീപത്ത് നിന്ന് പൊട്ടിയ മദ്യകുപ്പിയും ഭിത്തിയിൽ കല്ലുകൊണ്ട് സെയിദലി എന്ന് എഴുതിയതായും കണ്ടെത്തി. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.പ്രതി ഉടൻ പിടിയിലാകുമെന്നാണ് സൂചന. സംഭവമറിഞ്ഞ് വാർഡ് മെമ്പർ വിജിനടക്കം സ്ഥലം സന്ദർശിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം ആട്ടിൻകുട്ടിയെ മറവ് ചെയ്തു.നിർദ്ധന കുടുംബത്തിന് സ്ഥലവാസിയായ ഒരാൾ സൗജന്യമായി നൽകിയ ഭൂമിയിൽ മറ്റൊരാൾ നിർമ്മിച്ച നൽകിയ വീടാണ് അഗ്നിക്കിരയാക്കാൻ ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |