
ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂർ ഗണപതിയാംകോവിൽ - പെരുമാതുറ റോഡിലുള്ള മാടൻവിള -പെരുമാതുറ പാലം അപകടാവസ്ഥയിൽ. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം നാശത്തോട് മല്ലിടുകയാണ്. പാലത്തിന്റെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞു സിമന്റ് പാളികൾ അടർന്നു തുരുമ്പിച്ച് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയാണ്. കാലവർഷത്തിന്റെ ഭാഗമായി മഴ കനക്കുന്നതോടെ തോട്ടിലെ ജലനിരപ്പും ഉയരും. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ മഴവെള്ളം കമ്പികളിൽ വീണ് ബലക്ഷയം വർദ്ധിക്കുകയാണ്. ഇതിനുപുറമേ പാലത്തിന്റെ കൈവരിയും അടർന്നു മാറി തുരുമ്പിച്ച കമ്പികൾ പുറത്തു കാണാം. കഠിനംകുളം കായലിന്റെ കൈവഴിയായ തോടിനു മുകളിലൂടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങളും കുരുക്കും ഒഴിവാക്കി തീരദേശ പാതയിലൂടെ തലസ്ഥാന നഗരിയിൽ എത്താനുള്ള റോഡ് ആയതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി
കടന്നുപോകുന്നത്. ചിറയിൻകീഴിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പുറമേ ആറ്റിങ്ങൽ ഭാഗത്ത് നിന്നും ഇതുവഴി പോകാൻ എത്തുന്ന വാഹനങ്ങളുമുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാലം അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കണം
എന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരക്ക് ലോറികൾ കയറിയിറങ്ങി
ചരക്കുമായി കടന്നുപോകുന്ന വാഹനങ്ങൾ പാലത്തിന്റെ ബലക്ഷയം അനുദിനം വർദ്ധിപ്പിക്കുകയാണ്. ചിറയിൻകീഴ്- അഴൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്. തീരദേശ മേഖലയായ പെരുമാതുറ നിവാസികൾക്ക് ചിറയിൻകീഴ് മേഖലയിലേക്ക് എത്താനുള്ള പ്രധാന പാത. പാലത്തിന്റെ ജീർണാവസ്ഥ നാശത്തിന്റെ വക്കിൽ എത്തിയിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പാലം പുതുക്കിപ്പണിയണം
അപകടത്തിനായി കാത്തുനിൽക്കാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് താങ്ങായി നിൽക്കുന്ന ഈ പാലം പുതുക്കിപ്പണിയാൻ ആവശ്യമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |