പത്തനംതിട്ട: അങ്കണവാടി ഹെൽപ്പർ മേനകയുടെ കൊലപാതകത്തിൽ പകച്ചു നിൽക്കുകയാണ് ഗവി. ലയങ്ങളിൽ താമസിക്കുന്നവരുടെ കുട്ടികളെ കളിചിരികളുടെ ലോകത്തേക്ക് വഴി കാട്ടിക്കൊണ്ടിരുന്ന അങ്കണവാടി ഹെൽപ്പർ മേനകയുടെ കൊലപാതകം പ്രദേശവാസികളെ കണ്ണീരിലാഴ്ത്തി. രാവിലെ ഒൻപത് മണിയോടെ മേനക അങ്കണവാടിയിലേക്ക് നടന്നു പോകുമ്പോഴാണ് മരണം നരാധമന്റെ രൂപത്തിൽ പിന്തുടർന്നത്. പ്രതി വിനോദ് കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പത്തനംതിട്ട - ഗവി റോഡിൽ നിന്ന് മീനാർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുന്ന സ്ഥലത്തെ ഒരു കടയിൽ നിറുത്തിയ ശേഷമാണ് മേനകയുടെ പിന്നാലെ നടന്നത്.
ബന്ധുവുമായി ഫോണിൽ സംസാരിച്ചു നടക്കുകയായിരുന്ന മേനക പിന്നാലെ വിനോദ് വരുന്നത് കണ്ടിരുന്നില്ല. പിന്നിൽ നിന്ന് അപ്രതീക്ഷിതമായി വിനോദ് മേനകയെ കടന്നു പിടിക്കുകയായിരുന്നു. നിലവിളിച്ചപ്പോഴേക്കും വാ പൊത്തി ദേഹത്ത് മുറുകപ്പിടിച്ച് മേനകയെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി. റോഡിൽ നിന്ന് അൻപത് മീറ്റർ അകലെ അരുവിയുടെ തീരത്ത് പാറക്കെട്ടുകൾക്കിടയിൽ വച്ചാണ് മേനകയെ പീഡിപ്പിച്ചത്. പാറയിൽ തലയടിച്ചോ വെളളം ശ്വാസകോശത്തിൽ കയറിയോ ആകാം മേനക മരിച്ചതെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
കൃത്യത്തിന് ശേഷം പെൺകുട്ടിയെയും കൂട്ടി ഇയാൾ ഗവി ബസിന് കയറി കുമളി ഭാഗത്തേക്ക് പോകവേ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിടികൂടിയത്. പെൺകുട്ടിയും വണ്ടിപ്പെരിയാർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ട്രൈബൽ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെയും പ്രതി ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധന നടത്തും.
രണ്ടുവർഷം മുൻപ് മൂഴിയാർ ആദിവാസി ഉന്നതിയിലെ ഒരു പെൺകുട്ടിയെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതിയാണ് വിനോദ്. കോന്നി - കൊക്കാത്തോട് സ്വദേശിയായ ഇയാൾ മൂഴിയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാറിമാറിയാണ് താമസമെന്നും പറയപ്പെടുന്നു.
വിജനമായ ഭാഗത്ത് പെൺകുട്ടിയുമായി താമസം
ഒപ്പമുണ്ടായിരുന്ന പതിമൂന്നുകാരിയായ പെൺകുട്ടിയെ പ്രതി കുമാർ എന്ന വിനോദ് മൂഴിയാർ ആദിവാസി ഉന്നതിയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്ന് സംശയിക്കുന്നു. രണ്ടു ദിവസമായി ഇയാൾ മീനാർ ഭാഗത്തേക്കു പോകുന്ന റോഡിന്റെ വലതുഭാഗത്ത് താൽക്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. വിജനമായ റോഡിലൂടെ മേനക പതിവായി ജോലിക്കു പോകുന്നത് ഇയാൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |