
വൈപ്പിൻ: അഴീക്കൽ കാളമുക്ക് മല്ലികാർജന ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ മുൻ പൂജാരി അമ്പലപ്പുഴ അത്രപ്പിള്ളി മഠത്തിൽ ഉണ്ണിക്കൃഷ്ണൻ (50) നമ്പൂതിരിയെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഭഗവാന് ചാർത്തിയിരുന്ന സ്വർണം പൊതിഞ്ഞ 108 മുത്തുകൾ ഉള്ള രുദ്രാക്ഷ മാലയിൽ നിന്നും 73 മുത്തുകൾ കവർന്ന സംഭവവുമായി ബന്ധപ്പെട്ട് മുൻ ക്ഷേത്രം മാനേജർ രമേശൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ക്ഷേത്രത്തിൽ പൂജാരിയായിരുന്ന 2025 ജനുവരി ഒന്നിനും 2006 മാർച്ച് 22 നും ഇടയിലുള്ള കാലയളവിൽ പലപ്പോഴായിട്ടാണ് മുത്തുകൾ കവർന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പരിശോധിച്ച് ഇവരിൽ പൊലീസ് കേസുകൾ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ പ്രതിയായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സമാനമായ ഒരു കേസ് പിറവം സ്റ്റേഷനിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് മല്ലികാർ ദിനക്ഷേത്രത്തിലെ മോഷണത്തിന്റെ ചുരുൾ അഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. വില്പന നടത്തിയ തൊണ്ടിമുതൽ പൊലീസ് വീണ്ടെടുത്തു. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഞാറക്കൽ എസ്.എച്ച്.ഒ കെ. സതീഷ്, പ്രിൻസിപ്പൽ എസ്.ഐ എ.എസ്. അരുൺ, എസ്.ഐമാരായ സച്ചിൻ എസ്. കാർമൽ, ആന്റണി ജയ്സൺ, സി.പി.ഒ ഉമേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |