
പാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മേപ്പറമ്പ് നെല്ലിക്കാട് സ്വദേശി ഫാസിൽ(22) ആണ് പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, 16 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് വടക്കഞ്ചേരി, ആലത്തൂർ റൂട്ടിലോടുന്ന ടൗൺ ടു ടൗൺ ബസാണ് മോഷണം പോയത്. ഫാസിലും മറ്റൊരു പ്രതിയും ചേർന്ന് 7ന് പുലർച്ചെ 2.50 ഓടെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തെ ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ 5ന് മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലൂടെ നാല് കിലോമീറ്ററോളം ഓടിച്ചതിനു ശേഷമാണ് ബസ് ഉപേക്ഷിച്ചത്. ഒരു കടയുടെയും വീടിന്റെയും മതിലിലിടിച്ച് ബസിന്റെ ഒരുവശം പൂർണമായി തകർന്ന നിലയിലാണ്. നിലവിൽ അടിപിടി കേസുകളിലായി ഫാസിലിന്റെ പേരിൽ പാലക്കാട് നോർത്ത് സൗത്ത് സ്റ്റേഷനുകളിൽ കേസുകളുണ്ട്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഫാസിലിനെ കഴിഞ്ഞ ദിവസം പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇന്നലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൂട്ടാളിയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |