വിതുര: പൊൻമുടി-കല്ലാർ-വിതുര റോഡിൽ ആനപ്പാറ സമരപന്തലിന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി പരാതി. പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ചയാകുന്നു. മേഖലയിൽ കുടിവെള്ളക്ഷാമം നിലനിൽക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്.
ചുള്ളിമാനൂർ-പൊൻമുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡരിക് വെട്ടിപ്പൊളിച്ചപ്പോഴാണ് പൈപ്പ് പൊട്ടിയത്. മേഖലയിൽ മൂന്നിടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. പ്രതിദിനം ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് നഷ്ടപ്പെടുന്നത്.
വിതുര പഞ്ചായത്തിലെ മൂന്നിടങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നുണ്ട്. ആനപ്പാറയിൽ പൈപ്പ് പൊട്ടിയതോടെ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ളവർക്കുൾപ്പെടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. വാട്ടർ അതോറിട്ടിയിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. റോഡ് നിർമ്മിക്കുന്നവർ നന്നാക്കണമെന്നാണ് വാട്ടർഅതോറിട്ടി വ്യക്തമാക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ളം മുട്ടിക്കുന്ന ജലവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അടിയന്തരമായി പൈപ്പ് നന്നാക്കണമെന്നാവശ്യപ്പെട്ട് ജലഅതോറിട്ടി ഓഫീസിന് മുന്നിൽ സമരം നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |