
ക്രൂഡ് വില വെല്ലുവിളി
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കുറയാൻ സാദ്ധ്യത മങ്ങിയതോടെ ആഗോള വിപണികളിൽ അനിശ്ചിതത്വം തുടരുന്നു. ഹോർമുസ് ഇടനാഴിയിൽ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പും കുവൈത്തിനെതിരെ ഇറാന്റെ ആക്രമണവും വെടിനിറുത്തൽ സംബന്ധിച്ച് ആശങ്കയേറി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ക്രൂഡോയിൽ, ഓഹരി, സ്വർണ വിപണികളിൽ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ നിക്ഷേപകർ കടുത്ത വെല്ലുവിളി നേരിട്ടേക്കും. വാരാന്ത്യത്തിൽ ബാരലിന് നൂറ് ഡോളറിലും താഴെയെത്തിയ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയേറെയാണ്.
സമാധാന പ്രതീക്ഷയിൽ താഴേക്ക് നീങ്ങിയ യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവ വീണ്ടും ശക്തിയാർജിച്ചേക്കും. ഇതോടെ സ്വർണ വില കുത്തനെ കുറയാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണ വില ഔൺസിന് 4,715 ഡോളർ വരെ ഉയർന്നിരുന്നു.
എണ്ണവിലയിലെ കുതിപ്പ് രൂപയ്ക്കും കടുത്ത സമ്മർദ്ദം സൃഷ്‌ടിച്ചേക്കും. കഴിഞ്ഞ വാരം ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 95.28ൽ എത്തിയിരുന്നു. എന്നാൽ ഇറാനുമായി സമാധാന ഉടമ്പടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ നേട്ടത്തോടെയാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
കരുതലോടെ ഓഹരി നിക്ഷേപകർ
ഇറാൻ യുദ്ധ രംഗത്തെ ചലനങ്ങളാണ് രാജ്യത്തെ ഓഹരി നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. ഇന്നലെ ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതോടെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതാണ് വെല്ലുവിളി. കുവൈത്തിനെതിരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതോടെ വിപണി നടപ്പുവാരവും കലുഷിതമായേക്കും. കഴിഞ്ഞ വാരം സെൻസെക്‌സ്, നിഫ്‌റ്റി എന്നിവ നേട്ടത്തോടെയാണ് അവസാനിച്ചത്.
നിർണായകം
1. യു.എസ് ചൈന വ്യാപാര ചർച്ചകൾ
2. ഇന്ത്യയിലെ നാണയപ്പെരുപ്പ സൂചിക
3. വിദേശ നിക്ഷേപകരുടെ വാങ്ങൽ താത്പര്യം
4. കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |