
സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചില്‍ കാരണം പണയ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുകയാണ് മിക്ക ദേശസാത്കൃത ബാങ്കുകളും. മറ്റ് ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം ഉപഭോക്താക്കള്‍ക്കായി ബാങ്ക് തുക ചെലവഴിച്ച് ടേക്കോവര്‍ ചെയ്യുകയും പിന്നീട് ഈ ബാങ്കിലേക്ക് അത് പണയ സ്വര്‍ണമായി മാറ്റുകയും ചെയ്യുന്ന രീതിയാണ് താത്കാലികമായി പല ബാങ്കുകളും നിര്‍ത്തിവച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയം ഇരിക്കുന്ന സ്വര്‍ണം ഉപഭോക്താവ് നേരിട്ട് എടുത്ത് കൊണ്ട് വന്നാല്‍ അത് സ്വീകരിക്കുന്ന പദ്ധതി മാത്രമാണ് ഇപ്പോഴുള്ളത്.
സ്വര്‍ണ വില ഉയര്‍ന്ന് നിന്നിരുന്ന സമയത്ത് അന്നത്തെ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് പലരും വായ്പയെടുത്തിട്ടുണ്ടാകുക. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പരമാവധി തുക നല്‍കുമെങ്കിലും പലിശയും വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ വില കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ വായ്പ എടുത്ത സമയത്തെ തുകയും അതിന്റെ പലിശ (ഉപഭോക്താവ് അടച്ചിട്ടില്ലെങ്കില്‍)യും ചേര്‍ന്ന് വരുമ്പോള്‍ അത് ബാങ്കുകള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നു.
ഈ സാഹചര്യത്തിലാണ് മിക്കവാറും ബാങ്കുകളും ഗോള്‍ഡ് ലോണും പലിശ തുകയും ചേര്‍ന്നുള്ള ടേക്കോവര്‍ സംവിധാനം താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ ബാങ്കുകള്‍ വരും ദിവസങ്ങളില്‍ ഈ തീരുമാനത്തിലേക്ക് പോകാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്.
തിരിച്ചടി സാധാരണക്കാരന്
സാമ്പത്തികമായി അത്യാവശ്യ ഘട്ടം വരുമ്പോള്‍ ഉയര്‍ന്ന പലിശയാണെങ്കില്‍പ്പോലും കൂടുതല്‍ തുക ലഭിക്കും എന്ന് കണ്ടാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പലരും സ്വര്‍ണം പണയം വയ്ക്കുന്നത്. പലിശ ഉള്‍പ്പെടെ മുടങ്ങിയ സാഹചര്യം വന്നാല്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ ഭീമമായ തുക നല്‍കേണ്ടി വരും. ഉദാഹരണത്തിന് 24 ശതമാനം വരെ വാര്‍ഷിക പലിശ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളില്‍ ഒരു ലക്ഷം രൂപയ്ക്ക് സ്വര്‍ണ വായ്പയെടുത്താല്‍ ഒരു വര്‍ഷത്തെ വായ്പ കാലാവധി കഴിയുമ്പോള്‍ 1,24,000 രൂപ അടയ്‌ക്കേണ്ടി വരും. ഇതിന് കഴിയാതെ വരുമ്പോഴാണ് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുന്ന ദേശസാല്‍കൃത ബാങ്കുകളെ സമീപിച്ചിരുന്നത്. ടേക്കോവര്‍ സംവിധാനം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ വായ്പയ്ക്ക് ഈട് നല്‍കിയ സ്വര്‍ണം ലേലത്തില്‍ പോകുന്ന സ്ഥിതിയാണ് പലരേയും ആശങ്കപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |