
തിരുവനന്തപുരം: മുൻനിര ഗവേഷണ സ്ഥാപനങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകളും നൂതന യന്ത്രസാമഗ്രികളും നിർമ്മാണ രീതികളും സംസ്ഥാനത്തെ സംരംഭകർക്ക് ലഭ്യമാക്കാനുള്ള 'ടെക്നിക്കൽ സപ്പോർട്ട് പ്രൊവൈഡർ(ടി.എസ്.പി )' പദ്ധതിക്ക് തുടക്കമായി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളുടെ ഉൽപാദനക്ഷമതയും ആഗോള മത്സരശേഷിയും വർദ്ധിപ്പിക്കാൻ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയവും വ്യവസായ–വാണിജ്യ വകുപ്പിലെ ഡയറക്ടറേറ്റ് ഒഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ലോക ബാങ്ക് പിന്തുണയുള്ള റാംപ് പദ്ധതിയുടെ ഭാഗമാണിത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് , കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല , വ്യവസായ വാണിജ്യ വകുപ്പിന്റെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി എന്നിവ ആദ്യഘട്ടത്തിൽ ടെക്നോളജി ലഭ്യമാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യസംസ്‌കരണം, മത്സ്യബന്ധന അനുബന്ധ മേഖലകൾക്കായി നൂതന സാങ്കേതികവിദ്യകളും വിദഗ്ദ്ധ പരിശീലനവും നൽകും.
ചെലവുകൾ റീഫണ്ട്
ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എം.എസ്.എം.ഇ സംരംഭകർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 3,000 രൂപ മുതൽ 18 ലക്ഷം രൂപ വരെ മൂല്യമുള്ള സാങ്കേതികവിദ്യകൾ പദ്ധതിയിലുണ്ട്. 1.5 ലക്ഷം രൂപ വരെയുള്ള സാങ്കേതികവിദ്യ കൈമാറ്റത്തിന്റെയും സേവനങ്ങളുടെയും ചെലവ് ഡയറക്ടറേറ്റ് ഒഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് പൂർണമായും റീഫണ്ട് ചെയ്യും. ചെലവ് 1.5 ലക്ഷത്തിന് മുകളിലാണെങ്കിൽ റീഫണ്ട് കഴിഞ്ഞുള്ള ബാക്കി തുക സംരംഭകർ വഹിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:ഫോൺ: 7994903058, 9446227590
ഇമെയിൽ: am.industryacademycollab@kied.in (KIED)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |