
മുംബയ്: റിസർവ് ബാങ്ക് (ആർ.ബി.ഐ) ഏർപ്പെടുത്തിയ പ്രത്യേക വിദേശനാണ്യ വിനിമയ പദ്ധതിയിലൂടെ ഓഗസ്റ്റ് 21 വരെ ഇന്ത്യയിലേക്ക് 7285 കോടി ഡോളറിന്റെ വിദേശനാണ്യ പ്രവാഹം ഉണ്ടായതായി റിപ്പോർട്ട്. ഇതിൽ 6539.7 കോടി ഡോളറും വിദേശനാണ്യ പ്രവാസി ബാങ്ക് നിക്ഷേപങ്ങൾ (എഫ്.സി.എൻ.ആർബി) വഴിയാണ് എത്തിയത്. രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ ലഭ്യത ഉറപ്പാക്കാനും ജൂണിൽ ആർ.ബി.ഐ ആവിഷ്കരിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ ലഭിച്ച തുകയുടെ 90 ശതമാനവും എഫ്.സി.എൻ.ആർ(ബി) നിക്ഷേപങ്ങളാണ്. വിദേശ വിദേശനാണ്യ വായ്പകൾ (ഒ.എഫ്.സി.ബി) വഴി 486 കോടി ഡോളറും വിദേശ വാണിജ്യ വായ്പകൾ (ഇ.സി.ബി) വഴി 259.1 കോടി ഡോളറും സമാഹരിച്ചു. എഫ്.സി.എൻ.ആർ(ബി) നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് ഈ മുന്നേറ്റം. ഇ.സി.ബി, ഒ.എഫ്.സി.ബി വിൻഡോകൾ ഡിസംബർ 31 വരെ തുടരും.
വിദേശനാണ്യ പ്രവാഹം വർദ്ധിപ്പിക്കാൻ ആർ.ബി.ഐ സ്വീകരിച്ച നടപടികളിലൂടെ 8000 കോടി ഡോളർ സമാഹരിക്കാനാകുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എഫ്.സി.എൻ.ആർ സ്വാപ്പ് വിൻഡോയുടെ കാലാവധി ഒരു മാസം മുമ്പ് അവസാനിപ്പിക്കാനുള്ള തീരുമാനം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ക്രമീകരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം 8000 കോടി ഡോളർ എന്ന ലക്ഷ്യത്തിലേക്ക് ആർ.ബി.ഐ അടുക്കുകയാണ്.
വൻതോതിൽ വിദേശനാണ്യം എത്തിയെങ്കിലും രൂപയുടെ മൂല്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പദ്ധതി പ്രഖ്യാപിച്ച ജൂൺ 5ലെ നിലവാരത്തിൽ തന്നെയാണ് രൂപ ഇപ്പോഴുമുള്ളത്. 2013ൽ സമാനമായ പദ്ധതി നടപ്പാക്കിയപ്പോൾ രൂപയുടെ മൂല്യം ഗണ്യമായി ഉയർന്നിരുന്നു. എങ്കിലും ബാങ്കിംഗ് സംവിധാനത്തിലൂടെ വിദേശനാണ്യം സമാഹരിക്കുന്നതിൽ ആർ.ബി.ഐ നടപടികൾ വൻ വിജയമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എഫ്.സി.എൻ.ആർ(ബി) നിക്ഷേപങ്ങൾ സമാഹരിക്കാൻ ബാങ്കുകൾക്ക് ഇനി ഓഗസ്റ്റ് 31 വരെയാണ് സമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |