അബുദാബി: അറബ് വനിതയെ ആക്രമിച്ച കേസിൽ വിചാരണ നേരിട്ട് പ്രവാസി. ഷാർജയിലാണ് സംഭവം. ഭാര്യയെന്ന് കരുതിയാണ് ഏഷ്യാക്കാരനായ ഇയാൾ അറബ് സ്ത്രീയെ മക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്. മക്കളോടൊപ്പം ഇവർ തെരുവിലൂടെ നടന്നുപോകവേയായിരുന്നു ആക്രമിക്കപ്പെട്ടത്.
അറബ് സ്ത്രീയുടെ അരികിലെത്തിയശേഷം ഇവർക്ക് മനസിലാകാത്ത ഭാഷയിൽ പ്രതി ശകാരിക്കുകയായിരുന്നു. ഭയന്നുപോയ അവർ അവിടെനിന്ന് ഓടി രക്ഷപ്പെടുകയും സമീപത്തെ കടയിൽ അഭയം പ്രാപിക്കുകയും ചെയ്തു. എന്നാൽ പിന്തുടർന്നെത്തിയ പ്രതി അവിടെവച്ചും സ്ത്രീയെ അധിക്ഷേപിക്കുകയും കഴുത്തിനുപിടിച്ച് ആക്രമിക്കുകയുമായിരുന്നു.
ഈ സംഭവം തന്റെ കുട്ടികളെ ഭയപ്പെടുത്തിയെന്ന് സ്ത്രീ കോടതിയിൽ പറഞ്ഞു. പ്രതിയെ മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്നും ഇയാളുമായി യാതൊരു ബന്ധമോ മുൻ ഇടപാടുകളോ ഉണ്ടായിരുന്നില്ലെന്നും അവർ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് അയാൾ തന്നെ ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചില്ല. എന്നാൽ ഭാര്യയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടെന്നും അറബ് സ്ത്രീയും ഭാര്യയും തമ്മിൽ സാമ്യമുണ്ടായിരുന്നതിനാലാണ് തെറ്റിദ്ധരിച്ചതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
കേസിലെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രതിയുടെ മൊഴികൾ കേട്ടതിനും ആരോപണങ്ങൾ പരിശോധിച്ചതിനും ശേഷം ഷാർജ മിസ്ഡിമെനേഴ്‌സ് കോടതി കേസ് വാദം കേൾക്കുന്നതിലേയ്ക്ക് മാറ്റി. സംഭവത്തിലെ സാക്ഷികളുടെ മൊഴിയെടുക്കാനും കോടതി നിർദേശിച്ചു.
An Asian expatriate is facing trial in Sharjah for allegedly attacking an Arab woman in front of her children after mistakenly believing she was his wife. The woman said she had never met him before. The accused cited marital problems and their physical resemblance as the reason for the misunderstanding. The case is now proceeding in court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |