
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഇന്ത്യയുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച എണ്ണ എന്നിവയുടെ ശേഖരമുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
തന്ത്രപ്രധാനമായ കരുതലുകളും ഓയിൽ കമ്പനികളുടെ കൈവശമുള്ള സ്റ്റോക്കും ഉൾപ്പെടെ ഏകദേശം 25 ദിവസത്തെ ആവശ്യത്തിനുള്ള എണ്ണ ഇന്ത്യയുടെ കൈവശമുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില ഉടനടി വർദ്ധിപ്പിക്കാൻ പദ്ധതിയില്ല. സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
പശ്ചിമേഷ്യയിലെ പ്രതിസന്ധി കണക്കിലെടുത്ത് ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി മറ്റ് രാജ്യങ്ങളെയും ഇന്ത്യ സജീവമായി പരിഗണിക്കുന്നുണ്ട്. അതേസമയം, സംഘർഷം ശക്തമാകവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു. ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐആർജിസി മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരിയാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ റെവല്യൂഷണറി ഗാർഡുകളുടെയും നാവികസേനയുടെയും അംഗങ്ങൾ കപ്പലുകൾക്ക് തീയിടുമെന്നാണ് ജബ്ബാരി മുന്നറിയിപ്പ് നൽകിയത്. അതേസമയം, ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെൻട്രൽ കമാൻഡ് രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്ന് യുഎസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |