
ചെന്നൈ: വിജയ് സിനിമകളിലെ പോലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ രംഗങ്ങളും ട്വിസ്റ്റും. ഇന്നലെ തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കറെ വിജയ് കണ്ട് മന്ത്രിസഭ രൂപീകരിക്കാൻ അനുവാദം തേടി. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് അറിയിച്ചു. പക്ഷേ, ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നാണ് ഗവർണറുടെ നിലപാട്.
108 സീറ്റുള്ള ടി.വി.കെ കേവല ഭൂരിപക്ഷമായ 118ലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. രണ്ടു സീറ്റുകൾ വീതമുള്ള വി.സി.കെ, സി.പി.എം, സി.പി.ഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നൽകിയിട്ടുണ്ട്.
ഡി.എം.കെ മുന്നണിയിലെ പാർട്ടികളെയാണ് വിജയ് ഭൂരിപക്ഷം തികയ്ക്കാനായി ആശ്രയിക്കുന്നത്. അതിൽ രണ്ട് സീറ്റുള്ള മുസ്ലീംലീഗ് ഡി.എം.കെ ബന്ധം തുടരുമെന്ന് വ്യക്തമാക്കി. ഒരു സീറ്റുള്ള ഡി.എം.ഡി.കെയും മുന്നണി വിടില്ല.
എൻ.ഡി.എയിലുള്ള പി.എം.കെയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചിട്ടുണ്ട്. നാലു സീറ്റുള്ള പി.എം.കെയുടെ പ്രസിഡന്റ് അൻപുമണി രാമദോസിന്റെ ഭാര്യയും ധർമ്മപുരി എം.എൽ.എയുമായ സൗമ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം വിജയ് കൈയോടെ തള്ളിയെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ടി.വി.കെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡി.എം.കെയിലും ഉയർന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കു മേൽ സമ്മർദ്ദം ശക്തമാണ്.
രണ്ട് മന്ത്രിക്ക്
കോൺഗ്രസ്
ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അണ്ണാ ഡി.എം.കെയ്ക്ക് സര്‍ക്കാരില്‍ പങ്കാളിത്തം ലഭിക്കാനുളള തന്ത്രമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. രണ്ടു മന്ത്രിസ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. കിട്ടിയാൽ അതിലൊന്ന് വിളവംകോട് നിന്നു വിജയിച്ച ടി.ടി.പ്രവീണിനായേക്കും
വിജയിയ്ക്ക്
മുന്നിൽ
1 ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷികളുടെയും പി.എം.കെയുടെയും പിന്തുണ ഉറപ്പാക്കുക
2 47 സീറ്റുള്ള അണ്ണാ ഡി.എം.കെയുടെ പിന്തുണ തേടുക
3 അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |