
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സംഘർഷത്തിൽ ഇതുവരെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളിൽ തൃണമൂലും ബി.ജെ.പിയും പരസ്പരം പഴിചാരി.
കൊൽക്കത്തയിൽ ന്യൂടൗണിൽ ചൊവ്വാഴ്ച വൈകിട്ട് ബി.ജെ.പി പ്രവർത്തകൻ മധു മൊണ്ടലും ബിർഭുമിലെ നനൂറിൽ തൃണമൂൽ പ്രവർത്തകൻ അബിർ ഷെയ്ഖും അക്രമത്തിൽ കൊല്ലപ്പെട്ടു. ന്യൂ മാർക്കറ്റിലെ തൃണമൂൽ ഓഫീസ് ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ചൊവ്വാഴ്ച രാത്രി അസൻസോൾ വ്യാവസായിക മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തൃണമൂൽ ഓഫീസുകൾക്ക് തീയിട്ടിരുന്നു. കൂടാതെ റാണിഗഞ്ച്, ബേൺപൂർ, ബരാബാനി എന്നിവിടങ്ങളിലെ തൃണമൂൽ ഓഫീസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുണ്ട്.
ടോളിഗഞ്ചിൽ തൃണമൂൽ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് നശിപ്പിച്ചു. കസ്ബയിലെ റൂബി ക്രോസിംഗിൽ,തൃണമൂൽ കൗൺസിലർ സുശാന്ത ഘോഷിന്റെ ഓഫീസ് അടിച്ചു തകർത്തു. പാനിഹതി നിയമസഭാ മണ്ഡലത്തിൽ, ജനക്കൂട്ടം തൃണമൂൽ ഓഫീസ് അക്രമിച്ചു. നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖലിയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു.
അതിനിടെ,മൂർഷിദാബാദിൽ ബി.ജെ.പി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തെന്ന സി.പി.എം പ്രവർത്തകരുടെ പരാതിയിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിനെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ അകമങ്ങളിൽ പങ്കില്ലെന്നാണ് ബി.ജെ.പി വാദം.
മമതയുടെ സുരക്ഷ
വെട്ടിക്കുറച്ചു
മുഖ്യമന്ത്രി മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും വസതികൾക്ക് പുറത്തുള്ള പൊലീസ് കാവൽ വെട്ടിക്കുറച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണിത്. മമതയുടെ വസതി സ്ഥിതി ചെയ്യുന്ന 188എ ഹരീഷ് ചാറ്റർജി, തൃണമൂൽ ഓഫീസ് പ്രവർത്തിക്കുന്ന 121 കാളിഘട്ട് റോഡ്, അഭിഷേക് ബാനർജിയുടെ വസതിയുള്ള 9 കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്നലെ രാവിലെ 6.30 മുതൽ കുറച്ചത്. അതി സുരക്ഷ ബാരിക്കേഡുകളും മാറ്റി. അതേസമയം,ഇരു നേതാക്കൾക്കുമുള്ള ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ മാറ്റിയിട്ടില്ലെന്ന് ബംഗാൾ ഡി.ജി.പി സിദ്ധ് നാഥ് ഗുപ്‌ത അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |