
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടക്കം ഹൈക്കോടതികളിലെ 75 ജഡ്‌ജിമാരും രണ്ട് കേന്ദ്ര മന്ത്രിമാരും പൊതുചെലവിൽ ലണ്ടനിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ പോയെന്ന വ്യാജ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സമൂഹമാദ്ധ്യമങ്ങൾ, സെർച്ച് എൻജിനുകൾ, ഡിജിറ്റൽ പ്രസാധകർ, മറ്റ് പ്ളാറ്റ്‌ഫോമുകൾ എന്നിവർ 24 മണിക്കൂറിനുള്ളിൽ തെറ്റായതും അവഹേളനപരവുമായ ഉള്ളടക്കം നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് തേജസ് കരിയ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ജഡ്ജിമാരെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചാരണമാണ് നടന്നതെന്നും ജുഡിഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കാൻ അതിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. ജൂൺ 7ന് ലണ്ടനിൽ നടന്ന അന്താരാഷ്ട്ര ബാർ ആന്റ് ബെഞ്ച് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് വ്യാജവാർത്ത പ്രചരിച്ചത്. ടൂർണമെന്റിൽ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അർജുൻ മേഘ്‌വാളും പങ്കെടുത്തു എന്നുകാട്ടിയുള്ള ഫോട്ടോയും പ്രചരിച്ചിരുന്നു. 2025 നവംബറിൽ ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നടന്ന ഒരു ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫോട്ടോയാണ് അതിനുപയോഗിച്ചതെന്ന് ബാഡ്‌മിന്റൺ അസോസിയേഷൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരും ഇക്കാര്യം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |