
കൊളംബോ: ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ യുവവിസ്മയം വൈഭവ് സൂര്യവംശിക്ക് ലോകറെക്കാഡ്. ശ്രീലങ്ക എ ടീമിനെതിരായ ട്രൈനേഷൻ പരമ്പരയുടെ ഫൈനലിൽ വെറും 11 പന്തുകളിൽ നിന്നാണ് 15കാരൻ അർദ്ധസെഞ്ച്വറി തികച്ചത്. ലിസ്റ്റ് എ (ഏകദിന) ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയാണിത്. ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ തല്ലിച്ചതയ്ക്കുന്ന പ്രകടനമാണ് ഈ അത്ഭുത ബാലൻ പുറത്തെടുത്തത്.
മറ്റൊരു വമ്പൻ ലോകറെക്കാഡിന് തൊട്ടരികെ എത്തിയ ശേഷമാണ് വൈഭവ് കൂടാരം കയറിയത്. 29 പന്തിൽ 94 റൺസെടുത്ത് നിൽക്കെ താരം പുറത്താകുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന ഓസ്‌ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗൂർക്കിന്റെ റെക്കാഡ് (29 പന്തിൽ സെഞ്ച്വറി) മറികടക്കാൻ വൈഭവിന് അവസരമുണ്ടായിരുന്നെങ്കിലും 29-ാം പന്തിൽ ശ്രീലങ്കൻ ക്യാപ്ടൻ സഹൻ ആരച്ചിഗെയുടെ പന്തിൽ മിഡ്ഓഫിൽ ക്യാച്ച് നൽകി താരം പുറത്താകുകയായിരുന്നു.
ഇതോടെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലിസ്റ്റ് എ സെഞ്ച്വറി എന്ന റെക്കാഡ് വൈഭവിന് നേരിയ വ്യത്യാസത്തിൽ നഷ്ടമായി. 2025ലെ വിജയ് ഹസാരെ ട്രോഫിയിൽ 32 പന്തിൽ സെഞ്ച്വറി നേടിയ സാക്കിബുൽ ഗനിയാണ് നിലവിൽ ഈ റെക്കാഡിന് ഉടമ. സെഞ്ച്വറി നഷ്ടമായെങ്കിലും ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന ലോക റെക്കാഡ് ഇനി വൈഭവിന് സ്വന്തം. 12 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ മുൻ ശ്രീലങ്കൻ താരം കൗശല്യ വീരരത്‌നെയുടെ 21 വർഷം പഴക്കമുള്ള റെക്കാഡാണ് വൈഭവ് പഴങ്കഥയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |