
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് കവർന്നെടുത്ത പണം പ്രതികൾ ഓഹരി വിപണിയിലടക്കം നിക്ഷേപിച്ചെന്ന് എസ്.ഐ.ടി കണ്ടെത്തി. ബന്ധുക്കളുടെയും വിശ്വസ്തരുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് നിക്ഷേപം നടത്തിയത്. പണം ഉടൻ ചെലവഴിച്ച് സംശയം തോന്നാതിരിക്കാനാണ് ഓഹരിയിൽ നിക്ഷേപിച്ചത്. മറ്റെന്തെങ്കിലും ആസ്‌തി വാങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രതികളായ അനുകൽപ് മിശ്ര,ലുവ്‌കുഷ് മിശ്ര,കരുണേഷ് പാണ്ഡെ എന്നിവർ മോഷ്ടിച്ച പണം നിക്ഷേപിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും 30ഓളം ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണം പിന്നീട് അവരുടെ അക്കൗണ്ടുകളിലേക്ക് തിരികെ വന്നിരുന്നു.
തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അതുകൊണ്ടാണ് ഭണ്ഡാരത്തിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചത്. ക്ഷേത്ര ട്രസ്റ്റിൽ സ്വാധീനമുള്ളതിനാൽ ആരും സംശയിക്കില്ലെന്നും കരുതി.
മോഷ്ടിച്ച പണവും ചില ആഭരണങ്ങളും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി,കഴിഞ്ഞ ദിവസം പ്രതികളെ അയോദ്ധ്യയിലെ വസതികളിലെത്തിച്ച് ഫോറൻസിക് വിദഗ്ദ്ധരുടെയും സാക്ഷികളുടെയും സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്‌തു.
കുറ്റം ചെയ്‌തത് ആറുപേർ:
യോഗി ആദിത്യനാഥ്
ഏതാനും വ്യക്തികൾ ചെയ്ത തെറ്റിന് മുഴുവൻ ക്ഷേത്ര ട്രസ്റ്റിനെയും അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അയോദ്ധ്യയെ അപകീർത്തിപ്പെടുത്താനും ശ്രീരാമന്റെ പാരമ്പര്യത്തെ അപമാനിക്കാനും ശ്രമിക്കുകയാണ്. സംഭാവനകളുടെ എണ്ണൽ സമയത്ത് മോഷണം നടന്നതായി വിവരം ലഭിച്ച ഉടൻ സർക്കാർ എസ്.ഐ.ടി രൂപീകരിച്ചു. തെളിവുകൾ പ്രകാരം ആറ് പേർ മാത്രമാണ് മോഷണം നടത്തിയിട്ടുള്ളൂ എന്ന് കണ്ടെത്തി. രണ്ട് പേർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |