
ആഡംബര ഹോട്ടലിൽ
താമസിച്ച് മുങ്ങുന്ന
തട്ടിപ്പുകാരൻ
റായ്പൂർ: പല വേഷങ്ങളിലെത്തി ആഡംബര ഹോട്ടലുകളിൽ താമസിക്കും. സുഖ ജീവിതം, ഭക്ഷണം... ഒടുവിൽ പണം നൽകാതെ മുങ്ങും. ഒന്നും രണ്ടുമല്ല, 30 വർഷം രാജ്യത്തുടനീളമുള്ള 300ലധികം ഹോട്ടലുകളിൽ കയറിയിറങ്ങി. ഒടുവിൽ തട്ടിപ്പുവീരനായ 69കാരൻ ബിംഗ്സൺ ജോൺ
പിടിയിലായി. തമിഴ്നാട് സ്വദേശിയായ ബിംഗ്സണ് ഇനി 'ആഡംബര ജയിൽ വാസവും ഭക്ഷണവും". സീരിയൽ കില്ലറും തട്ടിപ്പുകാരനുമായ ചാൾസ് ശോഭരാജാണ് തനിക്ക് പ്രചോദനമായതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ടൂറിസ്റ്റ് ഗൈഡ്, അദ്ധ്യാപകൻ, യോഗ ഇൻസ്ട്രക്ടർ ഇങ്ങനെ പല വേഷങ്ങളിലാണ് ബിംഗ്സൺ ഹോട്ടലുകളിലെത്തുക. സുഖവാസത്തിനുശേഷം ബില്ലടയ്ക്കാതെ വിദഗ്ദ്ധമായി മുങ്ങും. ജൂൺ 27 ന് റായ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 63,755 രൂപയുടെ ബിൽ അടയ്ക്കാതെയിറങ്ങി. 1.48 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും പൊക്കിയാണ് ഇറങ്ങിയത്. ഇതാണ് കുരുക്കായത്. മൂന്നുദിവസത്തിനുള്ളിൽ ഭുവനേശ്വറിൽ നിന്ന് പൊലീസ് പൊക്കി. ഇതോടെ പുറത്തുവന്നത് 1990 മുതൽ നടത്തിവന്ന അസാധാരണ തട്ടിപ്പ്.
1996ൽ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കേരളം, തമിഴ്നാട്, ഗോവ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ജയിലുകളിൽ തടവിൽ കഴിഞ്ഞതായും വിവരമുണ്ട്. തിരുവനന്തപുരത്തും തട്ടിപ്പുനടത്തിയെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |