
ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ച യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഹാപ്പൂരിലുള്ള അർജുൻ നഗറിലെ ജുവലറിയിലായിരുന്നു സംഭവം. സ്വർണം വാങ്ങാനെത്തിയതായിരുന്നു റിയയും അമ്മയും. ഇതിനിടെ യുവതിക്ക് ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളമാവശ്യപ്പെട്ടു. തുടർന്ന് ജുവലറിയിലെ ജീവനക്കാരൻ തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി നൽകി. പിന്നാലെ വെള്ളം കുടിച്ച യുവതി പെട്ടെന്ന് അലറിക്കരയുകയും, ഓടി പുറത്തേക്ക് പോയി തുപ്പുകയുമായിരുന്നു.
അവശനിലയിലായ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ യുവതിയുടെ സ്ഥിതി ഗുരുതരമെന്നാണ് വിവരം. കുപ്പിയിൽ വെള്ളമായിരുന്നില്ല ആസിഡാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ്, ബേക്കറി ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുപ്പി പൂർണമായും സീൽ ചെയ്ത നിലയിലായിരുന്നുവെന്നും ഫ്രിഡ്ജിൽ നിന്നെടുത്തത് എങ്ങനെയാണോ അങ്ങനെയാണ് നൽകിയതെന്നും ജുവലറി ഉടമയായ ദേനു വ്യക്തമാക്കി. അതേസമയം, ബേക്കറിയിൽ നിന്നും കൂടുതൽ ആസിഡ് കുപ്പികൾ പൊലീസ് കണ്ടെടുത്തെന്നാണ് റിപ്പോർട്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |