
ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി മിസൈൽ നിർമ്മിക്കുന്നതിന്റെ ചുമതല സ്വകാര്യ കമ്പനികളെയും കൂടി ഏൽപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിൽ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പീരങ്കികൾ തുടങ്ങിയവ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്നുണ്ട്. മിസൈൽ നിർമ്മാണം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്‌സിനു കീഴിലാണ്.
പക്ഷേ സേനയുടെയും വിദേശരാജ്യങ്ങളുടെയും ആവശ്യമനുസരിച്ച് നിർമ്മാണം നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. അതിനാലാണ് മിസൈൽ നിർമ്മാണവും സ്വകാര്യ മേഖലയ്‌ക്ക് മാറ്റുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. പ്രതിരോധ മന്ത്രാലയം ഉടൻ ടെൻഡർ വിളിക്കുമെന്നാണ് സൂചന. ഐകോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് കമ്പനികൾ കരാറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ആദ്യം അസ്ത്ര മാർക്ക് 2 മിസൈൽ നിർമ്മിക്കാനായിരിക്കും കരാർ നൽകുന്നത്. ഈ മിസൈൽ വാങ്ങാൻ ഇൻഡോനേഷ്യ ഉൾപ്പെടെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാമത് പ്രളയ് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കാൻ കരാർ നൽകുക. 500 കിലോമീറ്റർ റേഞ്ചും ശബ്‌ദത്തേക്കാൾ ആറിരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്നതുമാണ് പ്രത്യേകത.
ലക്ഷ്യം കയറ്റുമതി
വർദ്ധിപ്പിക്കലും
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന പ്രതിരോധ സാമഗ്രികളുടെ കയറ്റുമതി വർദ്ധിപ്പിക്കൽ കൂടിയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മിസൈലുകൾക്ക് അടക്കം വിദേശരാജ്യങ്ങളിൽ പ്രിയമേറുകയാണ്. കൂടുതൽ ഓർഡറുകൾ വരുന്ന സാഹചര്യമുണ്ട്.
അസ്ത്ര
1.ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ
2.ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ.
3.സ്ട്രൈക്ക് റേഞ്ച് - 180 മുതൽ 200 കിലോമീറ്റർ വരെ
4.ചൈനയുടെ പി.എൽ 15ഇ ലോംഗ് റേഞ്ച് എയർ ടു എയർ മിസൈലിനെയും തകർക്കും
5.തേജസ് മാർക്ക് 1എ, മിഗ് 29, സുഖോയ്, റാഫേൽ യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |