
ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളേയും ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതി ദാരസിംഗ്
ജയിൽ മോചിതനായേക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒഡീഷ സർക്കാർ ജയിൽമോചിതരാക്കുന്നവരിൽ ദാരാസിംഗിന്റെ പേരുമുണ്ടെന്നാണ് റിപ്പോർട്ട്. 26 വർഷത്തിലേറെയായി ജയിലിലാണെന്നും നല്ലനടപ്പും കാണിച്ച് ദാരാ സിംഗ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.
1999 ജനുവരി 22ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മനോഹർപുർ ഗ്രാമത്തിൽവച്ചാണ് ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പിനെയും (10) തിമോത്തിയെയും (6) കത്തിച്ചുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ വാഹനം വളയുകയും തീയിടുകയുമായിരുന്നു. ബജ്രംഗ്ദൾ പ്രവർത്തകനായിരുന്ന
ദാരാസിംഗ് എന്നറിയപ്പെടുന്ന രവീന്ദ്ര പാലാണ് കേസിലെ പ്രധാന പ്രതി. ദാരാ സിംഗിന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 51 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 37 പേരെ വിചാരണക്കോടതി വിട്ടയച്ചു. സി.ബി.ഐ പ്രത്യേക കോടതി 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ അപ്പീലിൽ ഒഡീഷ ഹൈക്കോടതി ഇതിൽ 11 പേരെക്കൂടി വിട്ടു. നിലവിൽ ദാരാസിംഗ് മാത്രമാണ് ശിക്ഷ അനുഭവിക്കുന്നത്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രമിനെ 25 വർഷത്തെ ജയിൽവാസത്തിന് ശേഷം 2025ൽ മോചിപ്പിച്ചിരുന്നു. നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ദാരാ സിങ് ഒഡീഷയിലെ കേന്ദുജര്‍ ജില്ലാ ജയിലിലാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |