
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിന്റെ ആരോഗ്യനില മോശമായി. ജന്തർ മന്ദറിലെ സമരവേദിയിൽ നിന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 18 ദിവസമായി നിരാഹാരത്തിലാണ്. ഈ നിലയിൽ പോയാൽ 2 ദിവസത്തിനകം മരിച്ചേക്കുമെന്നും ഇതുവരെ എട്ടര കിലോ കുറഞ്ഞെന്നും അഭിഭാഷകനായ രാകേഷ് കുമാർ സയ്‌നി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. അടിയന്തരവിഷയമെന്ന് നിരീക്ഷിച്ച ഹൈക്കോടതി,ഇന്നു വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസർക്കാർ നിലപാട് അറിയിക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ആവശ്യം. ചോദ്യപേപ്പർ ചോർച്ചകൾ അടക്കം ചൂണ്ടിക്കാട്ടിയാണിത്. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് അവർക്ക് കത്തെഴുതിയ ശശി തരൂർ എം.പി, നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനത്തോട് അഭ്യർത്ഥിച്ചു. പ്രതിഷേധക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാകാത്ത മോദി സർക്കാരിന്റെ നടപടി ക്രൂരമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കുറ്റപ്പെടുത്തി. അതേസമയം സമരക്കാരെ തുടർച്ചയായി ഡൽഹി പൊലീസ് നിരീക്ഷിക്കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാവ് ഐഷി ഘോഷ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. കെ.ആർ സുഭാഷ് ചന്ദ്രൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |