
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ജഡ്‌ജിമാർക്ക് നേരെ അസഭ്യവർഷം നടത്തിയതിന് രണ്ട് നിയമവിദ്യാർത്ഥികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ലക്‌നൗ സർവകലാശാലയിലെ മൂന്നാം വർഷ നിയമവിദ്യാർത്ഥി പ്രബാൽ പ്രതാപ് സിംഗ്,രണ്ടാംവർഷ വിദ്യാർത്ഥി ചന്ദർ ഭാൻ എന്നിവരെ ഡൽഹി പട്യാഹ ഹൗസ് കോടതിയിൽ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ജൂലായ് 10ന് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു സംഭവം. ഹർജിക്കാരെന്ന നിലയിലാണ് നിയമവിദ്യാർത്ഥികൾ കോടതിക്കു മുന്നിൽ ഹാജരായത്. ലക്‌നൗ എ.സി.പിക്കെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്ന് കോടതിയോട് നിർദ്ദേശിച്ചു. തങ്ങളോട് ഉത്തരവിടുകയാണോയെന്ന് ജഡ്‌ജിമാർ ചോദിച്ചതും അസഭ്യവർഷം തുടങ്ങി. ജഡ്‌ജിമാർക്ക് നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞു. കോടതി നടപടി തടസപ്പെടുത്തി. സുരക്ഷാ ജീവനക്കാരോടും തട്ടിക്കയറി. ഈ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഇവരിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥികൾക്കെതിരെ നടപടി വേണ്ടെന്നായിരുന്നു ജഡ്‌ജിമാരുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |