
ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച് ലക്നൗ കോടതിയിൽ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി. കോടതി രാഹുലിന് അയച്ച സമൻസ് അടക്കം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയായിരുന്നു. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസിനെതിരെ രാഹുൽ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. സവർക്കർക്കെതിരെയുള്ള പ്രസംഗത്തിലൂടെ സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കാനാണ് രാഹുൽ ശ്രമിച്ചതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു, അവരിൽ നിന്ന് പെൻഷൻ വാങ്ങി എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചെന്നും അഡ്വ. നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് നേരത്തെ ഈവിഷയം പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |