SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

മെസീ, നിനക്കെന്തു തോന്നി; ഫുട്ബാൾ ലോകത്തെ സങ്കടത്തിലാക്കി അന്താരാഷ്ട്ര വിരമിക്കൽ

messi

ഫുട്ബാൾ ലോകത്തെ സങ്കടത്തിലാക്കി ലയണൽ മെസിയുടെ അന്താരാഷ്ട്ര വിരമിക്കൽ

ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോട് തോറ്റശേഷം ഗ്രൗണ്ടിൽ കണ്ണീരോടെ നിന്ന ലയണൽ മെസിയുടെ ചിത്രം ആരാധകരുടെ മനസിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ആ നിമിഷം മെസി തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ലോകകപ്പ് വേളയിൽ മെസിയുടെ പിതാവ് ആശുപത്രിക്കിടക്കയിലായിരുന്നു. ആ സങ്കടങ്ങൾക്കിടയിലാണ് ഗോളുകളടിച്ചുകൂട്ടി ടീമിനെ ഫൈനൽ വരെയെത്തിച്ചത്. ലോകകപ്പ് നഷ്‌ടത്തിന് പിന്നാലെ പിതാവിന്റെ മരണവും താരത്തെ സങ്കടത്തിലാഴ്ത്തിയപ്പോൾ വിരമിക്കൽ ആരാധകർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പിതാവിന്റെ മരണശേഷമുള്ള താരത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ആ സൂചനയാണ് നൽകിയത്. എന്നാൽ അതിന് തൊട്ടുപിന്നാലെ അമേരിക്കൻ ക്ളബ് ഇന്റർമയാമിവേണ്ടി താരം കളത്തിലിറങ്ങിയതോടെ താത്കാലിക ആശ്വാസമായി. പക്ഷേ അർജന്റീന കുപ്പായം താൻ ഉപേക്ഷിക്കുകയാണെന്ന തീരുമാനം ഇന്നലെ മെസി പ്രഖ്യാപിച്ചതോടെ ആരാധക ലോകം വീണ്ടും സങ്കടത്തിലായി.

അർജന്റീനയുടെ മിശിഹ

ഇന്ത്യയിൽ കളർ ടെലിവിഷൻ വന്നതിന് ശേഷം അർജന്റീന ലോകകപ്പ് നേടിയിട്ടില്ലെന്ന എതിരാളികളുടെ കളിയാക്കലുകൾക്കിടയിലാണ് രണ്ടുപതിറ്റാണ്ടുകാലം അർജന്റീന എന്ന വികാരത്തെ ജ്വലിപ്പിച്ചുനിറുത്തിയ അത്ഭുത പ്രതിഭയായി മെസി മാറിയത്. മറഡോണയ്ക്ക് ശേഷം അർജന്റീന ലോകത്തിന് സമ്മാനിച്ച അപൂർവ്വ പ്രതിഭയായിരുന്നു മെസി. സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ ചെറുപ്രായത്തിൽതന്നെ എത്തപ്പെട്ട മെസി തന്റെ 18-ാം വയസിൽ അർജന്റീനയ്ക്ക് വേണ്ടി സീനിയർ ടീമിൽ അരങ്ങേറി. 2005ൽ ഹംഗറിക്കെതിരെ അന്താരാഷ്ട്ര സൗഹൃദമത്സരത്തിലാണ് മെസി ആദ്യമായി അർജന്റീനയുടെ സീനിയർ കുപ്പായമണിഞ്ഞത്.

അടുത്ത വർഷം ക്രൊയേഷ്യയ്ക്ക് എതിരെ രാജ്യത്തിനായി ആദ്യ ഗോൾ നേടി. 2006ൽ ആദ്യമായി ലോകകപ്പിൽ കളിച്ചു. 2010 ലോകകപ്പിനെത്തുമ്പോൾ മെസി അർജന്റീനയുടെ നായകനും സാക്ഷാൽ ഡീഗോ മറഡോണ കോച്ചുമായിരുന്നു. എന്നാൽ അർജന്റീനക്കാരുടെ നിരാശ തുടർന്നു. 2014ൽ അസാദ്ധ്യ ഫോമിൽ കളിച്ച മെസി ടീമിനെ ഫൈനൽ വരെയെത്തിച്ചു. എന്നാൽ ജർമ്മനി ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയെങ്കിലും ഫൈനൽ തോൽവിയുടെ സങ്കടത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് മെസി ആരാധകരെ ഞെട്ടിച്ചു. പിന്നീട് ആരാധകരുടെ സ്നേഹനിർഭരമായ പിൻവിളിയിൽ തീരുമാനം മാറ്റി. 2018 ലോകകപ്പിലും അർജന്റീന കിരീടത്തിനടുത്തെത്തിയില്ല.

പക്ഷേ 2021ൽ കോപ്പ അമേരിക്ക ടൂർണമെന്റിലൂടെ അർജന്റീനയിലേക്ക് വീണ്ടും കിരീടമെത്തിച്ചു. പക്ഷേ അതുകാണാൻ അപ്പോൾ ഡീഗോ മറഡോണ ഉണ്ടായിരുന്നില്ല. അതിന്റെ തുടർച്ചെന്നോണം 2022ൽ ഖത്തറിൽ ലോകകപ്പ് നേട്ടം. 36 വർഷത്തിന് ശേഷമുള്ള അർജന്റീനയുടെ ലോകകപ്പ് നേട്ടം ലോകം മുഴുവൻ ആഘോഷിച്ചത് മെസിയുടെ നേട്ടമായാണ്. മെസിക്കുവേണ്ടി ഒരുമനസോടെ പോരാടിയാണ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.

21 വർഷം നീണ്ട രാജ്യാന്തര കരിയറിൽ 207 മത്സരങ്ങളിൽ അർജന്റീനയുടെ കുപ്പായമണിഞ്ഞ് 125 ഗോളുകൾ നേടിയ മെസി ഗ്രേറ്റസ്റ്റ് ഒഫ് ആൾ ടൈം (ഗോട്ട്)എന്ന വിളിപ്പേരിലാണ് ആരാധകർക്കിടയിൽ നിറഞ്ഞുനിന്നത്. അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുംകൂടുത മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസിയാണ്. മൂന്ന് ലോകകപ്പുകളുടെ ഫൈനലിലെത്തിക്കുകയും ഒരു തവണ ജേതാക്കളാക്കുകയും ചെയ്തു. രണ്ട് തവണ കോപ്പ അമേരിക്ക ജേതാക്കളാക്കി. അതിലെല്ലാമുപരി അർജന്റീന എന്ന ഫുട്ബാൾ ശക്തിയെ രണ്ടുപതിറ്റാണ്ടോളം ഒറ്റയ്ക്ക് തോളിലേറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI, LIONEL MESSI RETIREMENT, SPORTS, ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360