
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ സംഘർഷം തുടരുന്നതിനിടെയും യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ കാര്യത്തിൽ ഇറാന്റെ പ്രതികരണത്തിന് കാത്ത് യു.എസ്. ഒറ്റ പേജുള്ള 14 ഇന നിർദ്ദേശങ്ങൾ അടങ്ങിയ ധാരണാപത്രത്തിൽ ഇറാൻ ഒപ്പിടാൻ തയ്യാറായാൽ യുദ്ധം ഉടൻ അവസാനിക്കും. തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാകും മുൻഗണന. വിശാലമായ ആണവ ചർച്ച ഇതിനുശേഷം മതിയെന്ന നിലപാടിലാണ് യു.എസ്.
അതേസമയം ഇറാന്റെ പ്രതികരണം ഇന്നലെയുണ്ടാകുമെന്ന് യു.എസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സമയപരിധിയിൽ അർത്ഥമില്ലെന്നും സ്വന്തം നിലയ്ക്ക് നിർദ്ദേശം പരിശോധിക്കുകയാണെന്നും ഇറാൻ പ്രതികരിച്ചു. യു.എസും ഇറാനും തമ്മിലെ ചർച്ച അടുത്തയാഴ്ച പാകിസ്ഥാനിൽ നടത്താനും ശ്രമമുണ്ട്. അതിനിടെ തങ്ങളുടെ ഉപരോധം മറികടന്ന് ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് ഇറാനിയൻ എണ്ണ ടാങ്കറുകളെ യു.എസ് നേവി തടഞ്ഞു. ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള 41 പേർ ബഹ്റൈനിൽ അറസ്റ്റിലായി.
ബ്രിട്ടീഷ് കപ്പൽ
മിഡിൽ ഈസ്റ്റിലേക്ക്
ഹോർമുസിലൂടെ വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്റെ എച്ച്.എം.എസ് ഡ്രാഗൺ പടക്കപ്പൽ വൈകാതെ മിഡിൽ ഈസ്റ്റിൽ എത്തും. മേഖലയിലെ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ യു.കെയും ഫ്രാൻസും നേതൃത്വം നൽകുന്ന സംയുക്ത ദൗത്യം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |