തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നു എന്ന് സ്വപ്ന സുരേഷ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവിൽ ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.
'സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്.വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും'-എന്നാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഇന്നലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്ന രംഗത്തെത്തിയിരുന്നു.
വനിതാ ദിനം ആശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അത് പിൻവലിച്ചശേഷമാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്.
'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ഞാൻ, നിർഭാഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന കുറിച്ചു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാൻ എത്രയും വേഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും പോസ്റ്റിൽ സ്വപ്ന പറഞ്ഞിരുന്നു. സ്വർണക്കടത്തുകേസിൽ നേരത്തേയും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന നിരവധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |