മുംബയ്: യുവതിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുംബയ് പൊലീസ് അറിയിച്ചു. കേസിൽ ഡി.എൻ.എ പരിശോധന അനിവാര്യമാണ്. കേസിൽ ബിനോയ്ക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഡി.സി.പി മഞ്ജുനാഥ് ഷിൻഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേസിൽ നാളെയാണ് ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇതിനിടെ കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബയ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാളെ മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസിന്റെ ഈ നീക്കം. വിമാനത്താവളങ്ങളിൽ ബിനോയിയുടെ പാസ്പോർട്ട് രേഖകൾ നൽകും. യുവതി നൽകിയ കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ബിഹാർ സ്വദേശിനിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ യുവതി നൽകിയ പരാതി തള്ളി ബിനോയ് രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |