കൽപ്പറ്റ: പനമരം അമ്മാനിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ. പാറവയൽ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് 12 വയസ് കണക്കാക്കുന്ന കൊമ്പനെ കണ്ടെത്തിയത്. വൈദ്യുതി ലൈനിന് മുകളിലൂടെ കാട്ടാന തെങ്ങ് മറിച്ചിട്ടിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് കരുതുന്നത്. വനംവകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പോസ്റ്റുമോർട്ടം നടത്തി. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണ്. 5 ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഈ ആനകളെ ഞായറാഴ്ച രാവിലെയും പ്രദേശവാസികൾ കണ്ടിരുന്നു. മാസങ്ങൾക്കു മുമ്പ് അമ്മാനിയിൽ കാട്ടാനക്കൂട്ടം ഭീതി സൃഷ്ടിച്ചിരുന്നു. ദാസനക്കര മുതൽ ചെക്കട്ട വരെയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച ഫെൻസിംഗ് പൂർണമായും തകർന്നിരിക്കുകയാണ്. ഈ ഭാഗത്ത് റെയിൽവേ ഫെൻസിംഗ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല. നാലുഭാഗവും വനമേഖല ആയതിനാൽ വനാതിർത്തിയിൽ ശാസ്ത്രീയ പ്രതിരോധ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്നകരീം, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സമദ് തുടങ്ങിയവർ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |