ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സഹസ്ത്ര തടാകം മേഖലയിൽ മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽപെട്ട് മരിച്ച ട്രക്കിംഗ് സംഘത്തിൽ രണ്ട് മലയാളി സ്ത്രീകളും. ഇവരുൾപ്പെടെ ഒൻപതുപേരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. 22 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 13 പേരെ ബുധനാഴ്ച വൈകിട്ടോടെ രക്ഷപ്പെടുത്തിയിരുന്നു.
ബംഗളൂരു ജക്കൂരിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ (71), പാലക്കാട് ചെർപ്പുളശേരി സെക്രട്ടറിപടി സ്വദേശി വി.കെ.സിന്ധു (45)എന്നിവരാണ് മരിച്ച മലയാളികൾ. ആശയുടെ സ്വദേശം തക്കലയാണെങ്കിലും മലയാളിയാണ്.കർണാടക മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽമേയ് 29നാണ് 4400 മീറ്റർ ഉയരത്തിലുള്ള തടാകത്തിൽ ട്രക്കിംഗിന് പോയത്. ഇന്ന് മടങ്ങിയെത്തേണ്ടതായിരുന്നു. തിങ്കളാഴ്ച തിരിച്ചിറങ്ങുന്നതിനിടെ മോശം കാലാവസ്ഥ കാരണം യാത്ര തടസപ്പെട്ടു.
മഴയും കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റുമാണ് മരണത്തിന് ഇടയാക്കിയത്. സിന്ധു ഡെല്ലിൽ സോഫ്റ്റ് വെയർ എൻജിനിയറാണ്. ഭർത്താവ്: വിനോദ്. മക്കൾ: നീൽ നായർ, നാഷ് നായർ. സംസ്കാരം ബംഗളൂരുവിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആശാ സുധാകർ എസ്.ബി.ഐ റിട്ട. സീനിയർ മാനേജരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |