തിരുവനന്തപുരം: സംസ്ഥാന സർക്കാർ രാഷ്ട്രീയ വൈരാഗ്യംവച്ച് കേന്ദ്രപദ്ധതികൾ ഫലപ്രദമായി കേരളത്തിൽ നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. അവ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ബി.ജെ.പി ഏറ്റെടുക്കുകയാണന്ന് പാർട്ടി കോർ കമ്മിറ്റി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജനോപകാരപ്രദമായ നൂറുകണക്കിനു പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. എന്നാൽ, അതിന്റെ ഗുണഫലം സംസ്ഥാനത്തെ അർഹരായ ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ല. രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ബൂത്തുതലത്തിൽ കേന്ദ്ര പദ്ധതികളുടെ പ്രചാരണ പ്രവർത്തനങ്ങളും ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളും ശക്തമാക്കാനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി 30 ജില്ലാ കമ്മിറ്റി ഓഫീസുകളിൽ ഏപ്രിൽ 15ന് മുമ്പ് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്നും സുധീർ പറഞ്ഞു.
ബി.ജെ.പി സെക്രട്ടറി എസ്.സുരേഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിന് എത്തിയില്ല. കോർ കമ്മിറ്റി യോഗത്തിനുശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
'പോസ്റ്റർ പതിച്ചത് പാർട്ടിക്കാരല്ല'
തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെതിരെ ബി.ജെ.പി സംസ്ഥാന ഓഫീസിനു മുന്നിൽ പോസ്റ്റർ പതിച്ചത് പാർട്ടിക്കു പുറത്തുനിന്നുള്ളവരാണെന്ന് പി.സുധീർ. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. പാർട്ടി ബന്ധമുള്ള ആർക്കും ഇതിൽ പങ്കില്ല. പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച് പ്രതികളെ കണ്ടെത്തണം.
'എമ്പുരാൻ': പരസ്യ വിമർശനത്തിന് വിലക്ക്
'എമ്പുരാൻ' സിനിമയ്ക്കെതിരെ പരസ്യ പ്രചാരണം വേണ്ടെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ നിർദ്ദേശം. സിനിമ സിനിമയുടെ വഴിക്കു പോകും. ഒരു സിനിമയും ബി.ജെ.പിക്കു പ്രശ്നമല്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറും സെക്രട്ടറി എസ്.സുരേഷും പറഞ്ഞു.
എമ്പുരാൻ സിനിമയെക്കുറിച്ച് പാർട്ടി ഭാരവാഹികൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |