ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം വിസാ നടപടികൾ മരിവിപ്പിച്ചതോടെ ഇന്ന് സമയപരിധി അവസാനിക്കും മുൻപ് മടങ്ങിപ്പോകുന്നവരുടെ തിരക്കാണ് അതിർത്തിയിൽ. പെട്ടെന്നുള്ള തീരുമാനത്തിൽ അപ്രതീക്ഷിതമായി ഉറ്റവരെ പിരിയുന്നവരുടെ പ്രതിഷേധവും അതിർത്തിയിൽ കാണാം.
പാകിസ്ഥാനിലേക്ക് പോയ 335 ഇന്ത്യക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി പ്രോട്ടോക്കോൾ ഓഫീസർ അരുൺ മഹൽ പറഞ്ഞു. ഇന്നലെ രാവിലെ,ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഓഫീസ് പ്രവർത്തനം തുടങ്ങിയ ശേഷം 75 പാകിസ്ഥാൻ പൗരൻമാർ മടങ്ങി.
മൂന്നു മാസത്തേക്ക് വരെ വിസ ലഭിച്ചവർക്കാണ് നിയന്ത്രണങ്ങളെ തുടർന്ന് അടിയന്തരമായി മടങ്ങേണ്ടി വന്നത്. മെഡിക്കൽ വിസയിൽ കേരളത്തിൽ അടക്കം എത്തിയ പാകിസ്ഥാൻകാർക്ക് 29 വരെ സമയമുണ്ട്. ഗുരുതര അസുഖങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സ മുടങ്ങുന്നതിന്റെ വേദന ചിലർ അതിർത്തിയിൽ മാദ്ധ്യമങ്ങളുമായി പങ്കു വച്ചു. കുട്ടികളുടെ ചികിത്സയുടെ കാര്യത്തിൽ ഇളവു നൽകണമെന്ന് അവർ ഇരു സർക്കാരുകളോടും അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബലൂചിസ്ഥാനിൽ നിന്നെത്തിയ പാക് ഹിന്ദു കുടുംബത്തിലെ ഏഴുപേരെ അധികൃതർ തിരിച്ചയച്ചു.
പാക് വനിതയുടെ ഹർജി തള്ളി
ഭർത്താവ് ഇന്ത്യക്കാരനായതിനാൽ വിസ നീട്ടി തരണമെന്ന അപേക്ഷയുമായി പാകിസ്ഥാനിൽ നിന്നുള്ള ഷീന നാസ് ഡൽഹി ഹൈക്കോടതിയിൽ. എന്നാൽ കേന്ദ്രസർക്കാർ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വിധിച്ച ജസ്റ്റിസ് സച്ചിൻ ദത്ത ഹർജി തള്ളി. തനിക്ക് മാർച്ച് 26 മുതൽ മെയ് 9 വരെ സാധുതയുള്ള റെസിഡൻഷ്യൽ പെർമിറ്റ് ലഭിച്ചിട്ടുണ്ടെന്നും അത് റദ്ദാക്കരുതെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |