കൊല്ലം: വാഹനാപകടത്തിൽ ബോധപൂർവം കുടുക്കി അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സി.ഐ ജി.ഗോപകുമാർ ഉൾപ്പെടെ ഒൻപത് പേർക്കെതിരെ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- 1 ജഡ്ജി സൂര്യാ സുകുമാരൻ ജാമ്യമില്ലാ കേസെടുത്ത് സമൻസ് അയയ്ക്കാൻ ഉത്തരവിട്ടു.
ഗോപകുമാറിന് പുറമെ കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന അലോഷ്യസ് അലക്സാണ്ടർ, ഫിലിപ്പോസ്, അനൂപ്, ശ്രീകുമാർ, എന്നിവർക്ക് പുറമേ കാറിലുണ്ടായിരുന്ന മുഹമ്മദ് അഫ്സൽ, റാഷിദ്, നിസാർ എന്നിവർക്കെതിരെയാണ് കേസ്.
പനമ്പിൽ എസ്.ജയകുമാർ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. 2022 സെപ്തംബർ 5 നായിരുന്നു സംഭവം. പനമ്പിൽ ജയകുമാറിന്റെ ഹർജി ഇങ്ങനെ: കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന ജി.ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം തന്റെ വാഹനത്തിൽ മറ്റൊരു വാഹനം കൊണ്ട് വന്ന് ബോധപൂർവം ഇടിച്ചു. തുടർന്ന് തന്നെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് സമരം നടത്തി. ഇതോടെ ഗോപകുമാർ ഉൾപ്പടെയുള്ള ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മർദ്ദനത്തിൽ പനമ്പിൽ ജയകുമാറിന്റെ തലയൊട്ടിക്ക് പൊട്ടൽ സംഭവിച്ചിരുന്നു.
പതിനഞ്ചോളം സാക്ഷികളെ വിസ്തരിച്ചതിന് പുറമേ ഇരുപതോളം രേഖകളും തൊണ്ടി മുതലകളും ഹാജരാക്കി. തെളിവുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. പനമ്പിൽ ജയകുമാറിന്റെ തലയൊട്ടിക്ക് സാരമായി പരിക്കേറ്റിരുന്നുവെന്ന സ്വകാര്യ ആശുപത്രി ഡോക്ടറിന്റെ മൊഴിയും നിർണായകമായി. താൻ മദ്യപിച്ചിരുന്നുവെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഹർജിക്കാരൻ വാദിച്ചു. ജയകുമാർ ഇരുപത്തിയഞ്ച് ലക്ഷം രൂപാ നഷ്ട പരിഹാരമിനത്തിൽ ആവശ്യപ്പെട്ട് നൽകിയ കേസിൽ അലോഷ്യസ് അലക്സാണ്ടറിന്റെ വസ്തുവകകൾ കരുനാഗപ്പള്ളി സബ് കോടതി ജപ്തി ചെയ്ത് ഉത്തരവായിരുന്നു. വാദി ജയകുകാറിന് വേണ്ടി അഭിഭാഷകരായ എം.ഐ.അലക്സാണ്ടർ പണിക്കർ, പെരുമൺ.എസ്.രാജു എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |