
കൊച്ചി: മാർച്ചിൽ ഇന്ത്യയിലേക്കുള്ള പാചക വാതക(എൽ.പി.ജി) ഇറക്കുമതിയിൽ 50 ശതമാനം ഇടിവുണ്ടായെന്ന് പെട്രോളിയം വിപണന രംഗത്തെ കണക്കുകൾ വ്യക്തമാക്കുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണവും ഹോർമുസ് ഇടനാഴി അടച്ചതുമാണ് രാജ്യത്തെ പാചക വാതക ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. കഴിഞ്ഞ വർഷം ഗൾഫ് മേഖലയിൽ നിന്ന് മൊത്തം 2.27 കോടി ടൺ പാചക വാതകമാണ് ഇന്ത്യയിലെത്തിയത്. ഗൾഫിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിലച്ചതോടെ അമേരിക്ക, അർജന്റീന, റഷ്യ എന്നിവിടങ്ങളിൽ നിന്ന് പാചകവാതകം വാങ്ങാൻ ഇന്ത്യ നിർബന്ധിതമായി. ചരക്കു കൈമാറ്റ സമയം കൂടുതലാണെന്നതും ഗതാഗത ചെലവിലെ വർദ്ധനയുമാണ് പ്രധാന പ്രശ്നം. ഗൾഫ് മേഖലയിൽ നിന്ന് അഞ്ച് ദിവസത്തിനുള്ളിൽ എത്തിയിരുന്ന പാചക വാതകം മറ്റ് സ്ഥലങ്ങളിൽ നിന്നും വാങ്ങുമ്പോൾ ഇവിടെ കൊണ്ടുവരാൻ ആഴ്ചകൾ എടുക്കും.
നടപ്പു മാസം ഇന്ത്യയുടെ പാചക വാതക ഇറക്കുമതി 11.96 ലക്ഷം ടണ്ണായി കുറയുമെന്ന് ഷിപ്പിംഗ് രംഗത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്പാദനം കൂട്ടി ആഭ്യന്തര റിഫൈനറികൾ
രാജ്യത്തെ പാചക വാതക പ്രതിസന്ധി മറികടക്കാൻ പാചക വാതക ഉത്പാദനം ഇന്ത്യയിലെ റിഫൈനറികൾ പരമാവധി വർദ്ധിപ്പിക്കുന്നു. ഉപഭോഗം കുറഞ്ഞ ഉത്പന്ന നിരകൾ നിയന്ത്രിച്ച് എൽ.പി.ജി ഉത്പാദനം ഉയർത്തുകയാണ്. ഇതോടൊപ്പം എൽ.പി.ജി കയറ്റുമതി പൂർണമായും നിറുത്തി. റഷ്യയിൽ പാചക വാതകം ലഭ്യമാണെങ്കിലും വെസലുകളും കാർഗോയും കിട്ടാനില്ലാത്തതാണ് വെല്ലുവിളി. റഷ്യയിൽ നിന്നുള്ള ചരക്കു കൈമാറ്റ ചെലവും സമയവും കൂടുതലാണെന്നതും തിരിച്ചടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |