
തൃശൂർ: നടപ്പുസാമ്പത്തിക വർഷത്തെ ഒന്നാം ത്രൈമാസത്തിൽ ധനലക്ഷ്‌മി ബാങ്കിന്റെ അറ്റാദായം 24.91 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ അറ്റാദായം 12.18 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 33.28 കോടി രൂപയിൽ നിന്ന് 51.45 കോടി രൂപയിലെത്തി. പ്രവർത്തനക്ഷമതയിലെ മികവും വായ്പാ ഗുണനിലവാരം മെച്ചപ്പെട്ടതുമാണ് നേട്ടമായതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ. അജിത് കുമാർ പറഞ്ഞു.
മൊത്തം ബിസിനസ് 21.13 ശതമാനം ഉയർന്ന് 35,190 കോടി രൂപയായി. നിക്ഷേപം 17.10 ശതമാനം വർദ്ധിച്ച് 19,404 കോടി രൂപയിലെത്തി. റീട്ടെയിൽ നിക്ഷേപങ്ങൾ 18.62 ശതമാനം കൂടി. വായ്പ 26.47ശതമാനം വർദ്ധനയോടെ 15,786 കോടി രൂപയായി. സ്വർണ പണയ വായ്പ 75.91ശതമാനം ഉയർന്ന് 7105 കോടി രൂപയിലെത്തി.
മൊത്തം വരുമാനം 18.96 ശതമാനം വളർച്ചയോടെ 484.25 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 3.22 ശതമാനത്തിൽ നിന്ന് 1.82 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.13 ശതമാനത്തിൽ നിന്ന് 0.47 ശതമാനമായും കുറഞ്ഞു. അടുത്ത നവംബറിൽ ശതാബ്ദി വർഷത്തിലേക്ക് കടക്കുന്ന ബാങ്കിന്റെ സുസ്ഥിര വളർച്ചയ്ക്ക് ഈ മുന്നേറ്റം കരുത്താകുമെന്ന് കെ.കെ. അജിത് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |