
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബ്രിട്ടനിലേക്കുള്ള മത്സ്യകയറ്റുമതി വർദ്ധിപ്പിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ സുതാപ ചൗധരി. സംസ്ഥാനത്തെ ആറ് മേഖലകളിൽ വ്യാപാര, വാണിജ്യ ഇടപാടുകൾ ബ്രിട്ടൻ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുഗന്ധവ്യജ്ഞനങ്ങൾ, യോഗ, ആയുർവേദം, ഐ.ടി, നിർമ്മാണ, കൈത്തറി മേഖലകൾക്കാണ് ഊന്നൽ.
ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ കേരളത്തിന് നേട്ടമാകും. നിലവിൽ 14,000 കോടി രൂപയുടെ വ്യാപാരം കേരളവുമായിട്ടുണ്ട്. ബ്രിട്ടനിൽ തൊഴിൽ സാദ്ധ്യത കൂടിയതിനാൽ വിസ സൗകര്യങ്ങൾ വിപുലമാക്കും. തിരുവനന്തപുരത്ത് മാസത്തിലെ ആദ്യ ബുധനാഴ്ച രേഖകൾ സമർപ്പിക്കാൻ സൗകര്യമൊരുക്കും. കേരളത്തിൽ കൊച്ചിയിലാണ് യു.കെ ഹൈക്കമ്മിഷണറുടെ സബ്സെന്റർ. യു.കെയിലെ പത്ത് സർവകലാശാലകൾ ഇന്ത്യയിൽ തുറക്കുന്ന ബ്രാഞ്ച് സെന്ററുകളിൽ രണ്ടെണ്ണം ബംഗളൂരുവിലാണ്. കേരളവും പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി വി.ഡി സതീശൻ, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം. ജോൺ, ആരോഗ്യമന്ത്രി കെ. മുരളീധരൻ എന്നിവരുമായി സുതാപ കൂടികാഴ്ച നടത്തി. ടെക്നോപാർക്ക് ക്യാമ്പസും സന്ദർശിച്ചു.
ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ഹാളിലെ വാർത്താസമ്മേളനത്തിൽ ഹൈക്കമ്മിഷനിലെ സീനിയർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ സിജോയ് തോമസ്,ഇൻവെസ്റ്റ്മെന്റ് വിഭാഗം മേധാവി സറീൻ സോളമൻ തുടങ്ങിയവർ പങ്കെടുത്തു. ട്രിവാൻഡ്രം ചേംബർ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ, സെക്രട്ടറി എബ്രഹാം തോമസ്, വൈസ് പ്രസിഡന്റ് സുരേഷ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |