
ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിൽ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു. അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായ അദ്ദേഹം രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകി. കത്തിക്കരിഞ്ഞ നിലയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി.
ഡൽഹി ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന സമയത്താണ് വിവാദത്തിനാസ്‌പദമായ സംഭവമുണ്ടായത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ലോക്‌സഭാ സ്‌പീക്കർ ഓംബിർലയുടെ നിർദേശപ്രകാരം വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേകസമിതി രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.
സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് യശ്വന്ത് വർമ്മയുടെ രാജിയെന്നത് ശ്രദ്ധേയമാണ്. ഇന്ന് രാവിലെയാണ് രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടിയിൽനിന്ന് ഒഴിവാകുന്നതിനായാണ് യശ്വന്ത് വർമ്മ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |