മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടി കനി കുസൃതി. അഭിനയം കൊണ്ടും നിലപാടുകളിലെ വ്യത്യസ്തത കൊണ്ടും മറ്റുതാരങ്ങളിൽ നിന്നും എന്നും വേറിട്ടുനിൽക്കുന്നയാൾ. രണ്ടുഫിലിം ഫെസ്റ്റിവലുകളിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾക്കുശേഷമാണ് സംസ്ഥാന അംഗീകാരവും ലഭിച്ചത്. അവാർഡിനർഹമാക്കിയ 'ബിരിയാണി"യിലെ ഖദീജയെക്കുറിച്ചും തന്റെ ചിന്തകളെ കുറിച്ചും കനി സംസാരിക്കുന്നു.
''ഏതൊരു ആർട്ടിസ്റ്റിനായാലും ഏത് മേഖലയിൽ ജോലിചെയ്യുന്നവർക്കായാലും അവാർഡ് പ്രചോദനവും പ്രോത്സാഹനവുമാണ്. അവാർഡാണ് അവരുടെ ജോലിയെ, അവരുടെ മികവിനെ പരിപൂർണമായി നിർണയിക്കുന്നതെന്നൊന്നും വിശ്വസിക്കുന്നില്ല. ഒരുപക്ഷേ നമ്മൾ കാണുന്ന മികവായിരിക്കില്ല ജൂറി കാണുന്നത്. ജൂറിക്ക് മുന്നിൽ എത്തുന്ന സിനിമകളും ചില കഥാപാത്രങ്ങളും ആ സമയവും ഇതെല്ലാമാണ് ഒരു അവാർഡ് നിർണയം. വ്യക്തിപരമായി സന്തോഷം തരുന്നതും ഊർജം തരുന്നതുമാണ് ഓരോ അവാർഡും.""
കനിയും ഖദിജയും
തമ്മിൽ വലിയ ദൂരമുണ്ട്
ഖദീജയെ ആദ്യം കേട്ടപ്പോൾ എനിക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല. എന്റെ ലോകവും ഖദീജയുടെ ലോകവും തമ്മിൽ ഒരുപാട് ദൂരമുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെയാണ് ഖദീജ കടന്നുപോകുന്നത്. ഖദീജ പ്രതിസന്ധികളെ നേരിടുന്നത് പോലെയല്ല കനി നേരിടുക. കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ബിരിയാണി പറയുന്നത്. ഖദീജയെ കേൾക്കുന്ന സമയത്ത് ഞാൻ മാനസികമായി തളർന്നിരിക്കുന്ന ഒരു അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ആത്മവിശ്വാസം ഇല്ലായിരുന്നു. സജിൻ (സംവിധായകൻ സജിൻ ബാബു ) ആദ്യം ബിരിയാണിയെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ റെഡിയായിരുന്നില്ല. അതങ്ങനെ തുറന്നു പറയുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം അതേ പ്രോജക്ട് എന്റെ മുന്നിലേക്ക് വീണ്ടും വരികയായിരുന്നു. എന്റെ എല്ലാ മാനസികാവസ്ഥയും മനസിലാക്കി ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് ബിരിയാണി ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. തുടക്കത്തിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടായിരുന്നു. നാടകത്തിന്റെ തിരക്കുള്ള സമയങ്ങളിലെല്ലാം ഇതേപോലെ വരുന്ന അവസരങ്ങൾക്ക് നോ പറയേണ്ടിവന്നിട്ടുണ്ട്. വിനീതേട്ടന്റെ 'ഹൃദയത്തി"ലും മഹേഷേട്ടന്റെ 'മാലിക്കിലു"മെല്ലാം എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങൾ കൊണ്ട് എനിക്ക് അതൊന്നും ചെയ്യാൻ സാധിച്ചില്ല. മുഖ്യധാരാ ചിത്രങ്ങളിലൂടെയാണ് എന്റെ സിനിമ ജീവിതം തുടങ്ങുന്നത്. കേരള കഫേ, ശിക്കാർ, കോക്ക്ടെയ്ൽ തുടങ്ങിയ മുഖ്യധാര ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഓഡിഷനു വിളിക്കുമ്പോൾ ഞാൻ ഇപ്പോഴും അയക്കാറുണ്ട്. എന്നാൽ എന്നെ അറിയാം, വിളിക്കാമെന്നൊക്കെ പറയും. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അറിയപ്പെടുന്ന നടിമാരാണേലും ഓഡിഷനിൽ വിളിച്ച് കഥാപാത്രത്തിന് ചേരുന്നതാണോയെന്ന് നോക്കണമെന്ന്. അല്ലാതെ മുൻ വിധികളോടെ ഒന്നിനെയും കാണരുത്.
ഈ പ്രിവിലേജ്
ആസ്വദിക്കുന്നുണ്ട്
എല്ലാ പ്രിവിലേജുകളും ആളുകൾ അറിഞ്ഞോ അറിയാതെയോ ആസ്വദിക്കാറുണ്ട്. എന്റെ കാര്യത്തിൽ പറയുകയാണെങ്കിൽ ഞാൻ കേരളത്തിൽ അധികം ഇല്ലാത്തത് കൊണ്ട് അത് പറയാൻ കഴിയില്ല. അഭിനയിക്കുക എന്ന കാര്യം വ്യക്തിപരമായ ജീവിതത്തെ പ്രതിഫലിപ്പിക്കാറുണ്ട്. അത് ഞാൻ ആസ്വദിക്കാറുമുണ്ട്. പൊതുവെ പ്രിവിലേജ് ആസ്വദിക്കുന്നത് അത്ര നല്ല പ്രവണതയായി തോന്നാറില്ല. അപ്പോൾ ആരും അറിഞ്ഞുകൊണ്ട് അത് ആസ്വദിക്കില്ലല്ലോ. അഭിനയിക്കാൻ എനിക്ക് നടി എന്ന നിലയിൽ സിനിമയാണ് എളുപ്പമായി തോന്നിട്ടുള്ളത്. കാരണം നമുക്ക് ശരിയാവുന്ന ഒരു ടേക്ക് അത് റെക്കോർഡ് ചെയ്യപ്പെടും. പിന്നെ എന്നെന്നേക്കുമായി ആ പെർഫോമൻസ് അവിടെ പതിഞ്ഞു. പിന്നീട് അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. പക്ഷേ നാടകത്തിനെ സംബന്ധിച്ച് അങ്ങനെയല്ല. ഓരോ തവണ പെർഫോം ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണം. കൂടുതൽ കഠിനാദ്ധ്വാനവും അർപ്പണവും വേണ്ടത് നാടകത്തിനാണ്. നാടകത്തിന്റെ പ്രോസസാണ് ഇഷ്ടം. ആ ഒരു കാര്യത്തിൽ നാടകത്തിന്റെ ഏഴയലത്ത് സിനിമ വരില്ല എന്ന് തോന്നിയിട്ടുണ്ട്.
ഡബ്ല്യു.സി.സി അനിവാര്യമാണ്
ഡബ്ല്യു.സി.സി എന്നൊരു സംഘടന എന്തുകൊണ്ടും നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പ്രിവിലേജുകൾ ഉള്ള നടിമാർ തന്നെയാണ് ഡബ്ല്യു.സി.സിയിലുള്ളത്. അങ്ങനെയാണെങ്കിലും അതിനെല്ലാം മാറ്റം വരാൻ സാദ്ധ്യതയുണ്ട്. മാറാൻ ആഗ്രഹിക്കുന്ന ഒരു സംഘടനയും കൂടിയാണ് ഡബ്ല്യു.സി. സിയെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അങ്ങനെയൊരു സംഘടന ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലത് തന്നെയാണ് അങ്ങനെയൊരു സംഘടനയുള്ളത്. ഇപ്പോഴും ഒരു മാറ്റവുമില്ലാതെയാണ് മലയാള സിനിമയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആഘോഷമാക്കാറുള്ളത്. അതിനെ കുറിച്ച് സംസാരിക്കുന്നതും അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുടെയും എണ്ണം കൂടിയതിൽ സന്തോഷമുണ്ട്. അതുപോലെ മലയാള സിനിമയിലെ ആൺകോയ്മകൾ മുഴുവനായും പോയതായി തോന്നിയിട്ടില്ല. അതെല്ലാം ആഘോഷമാക്കുന്ന സിനിമകൾക്ക് ഇപ്പോഴും ഇവിടെ ആരാധകരുണ്ട്.
സിനിമയിൽ മാറ്റങ്ങൾ വരട്ടെ
സ്റ്റാർ കാസ്റ്റുകളില്ലാത്ത സ്വതന്ത്ര സിനിമകൾ വിതരണം ചെയ്യാൻ ഒ .ടി .ടി പ്ലാറ്റുഫോമുകളുള്ളത് കൂടുതൽ സഹായകമാകും. സെൻസറിംഗിന്റെ കടന്നുകയറ്റം ഇല്ലാത്തതുകൊണ്ട് തന്നെ പല വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമായി ഒ .ടി .ടിയെ കാണുന്നത്. ഒ ടി ടിയിലെ കണ്ടന്റുകളുടെ ക്വാളിറ്റി നിലനിറുത്തി പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
പെൺകുട്ടികൾ
തുറന്നു സംസാരിക്കട്ടെ
തുറന്നു സംസാരിക്കുന്ന പെൺകുട്ടികൾക്ക് എപ്പോഴും നേരിടേണ്ടിവരുന്ന ചില കാര്യങ്ങളുണ്ട്. സിനിമയിലാണെങ്കിൽ സംസാരിക്കുന്ന പെൺകുട്ടികൾ വേണ്ടായെന്നും അത് പണിയാകുമെന്നും പറയുന്നവരാണ് കൂടുതലും. ഞാൻ മാത്രമല്ല എന്റെ കൂടെ ഉള്ള പെൺകുട്ടികളായാലും തുറന്നു സംസാരിക്കുന്നതിന്റെ പേരിൽ മറ്റുള്ളവർ മമതയില്ലാത്ത മനോഭാവം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുപോലെ ഫേസ്ബുക്ക് ആങ്ങളമാർ ഒരുപാട് വളർന്നു.അവരെയിനി തിരുത്തുക എന്നത് എളുപ്പമല്ല. ഇനിയുള്ള തലമുറ എങ്കിലും ബഹുമാന പുരസരം അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന വ്യക്തികളായി മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം നമുക്ക് കൂടിയുള്ളതാണ്.ദളിത് നടിമാരെയോ നടന്മാരെയോ മലയാള സിനിമയിൽ കാണാൻ സാധിക്കുന്നില്ലായെന്നത് സത്യമായ കാര്യമാണ്. എന്റെ ദളിത് കലാകാരന്മാരായ സുഹൃത്തുക്കൾ പറയുന്നത് കേട്ടിട്ടുണ്ട്.അവർ ഓഡിഷന് അയക്കുമ്പോൾ അവരെയൊന്നും പരിഗണിക്കാറു പോലുമില്ലായെന്ന്. ദളിത് വിഭാഗത്തിൽ നിന്ന് വന്ന് സിനിമയിൽ നിലകൊള്ളുന്നത് വളരെ ചുരുക്കംപേരാണ്. എണ്ണത്തിൽ കുറവ് മാത്രമല്ല അവർക്ക് അതിനുള്ള അവസരങ്ങൾ നിഷേധിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
മൈത്രേയനും ജയശ്രീയും
മൈത്രേയന്റെയും ജയശ്രീ ചേച്ചിയുടെ ജീവിതം എന്ന് പറഞ്ഞാൽ അതെന്റെ ജീവിതം കൂടിയാണ്. ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ പോസിറ്റീവായി മാത്രമാണ് അവർ ഉണ്ടായിട്ടുള്ളത്. എന്റെ ചിന്ത വളർത്താനും ഞാൻ ചിന്തിക്കുന്നതിലെ ശരിയും തെറ്റും മനസിലാക്കാനും, വേറൊരാൾ ഒരു കാര്യം ചെയ്യുന്നതിൽ അവരുടെ വശം മനസിലാക്കാനുമുള്ള തരത്തിൽ എന്റെ മനസ് വികസിപ്പിക്കാൻ സഹായിച്ചത് മൈത്രേയനും ജയശ്രീ ചേച്ചിയും തന്നെയാണ്. അവരുടെ അടുത്തുപോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ ബഹുമാനത്തോടുകൂടി സംസാരിക്കാനുള്ള ഭാഷ എന്നിൽ വളർത്തിയെടുത്തത് അവരാണ്. ഒരു പെൺകുട്ടിയായി ഇവിടെ ജനിച്ചതുകൊണ്ടും പലതരത്തിലുള്ള പീഡനങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുള്ളതുകൊണ്ടും എവിടെ നോ പറയണമെന്ന് പഠിപ്പിച്ചതും അവരാണ്. അവർ വളർത്തിയ പോലെ വേണ്ടവിധത്തിൽ എനിക്ക് ശോഭിക്കാൻ കഴിഞ്ഞില്ലെന്നാണ് തോന്നിയിട്ടുള്ളത്. മൈത്രേയൻ പലപ്പോഴും പറയാറുണ്ട് ആരെയും വിഷമിപ്പിക്കരുതെന്ന്, പക്ഷേ ഞാൻ പലപ്പോഴും കൂടെയുള്ളവരെ വിഷമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർ പഠിപ്പിച്ചുതന്നത് പോലെ പൂർണമായി എനിക്ക് വളരാൻ സാധിച്ചിട്ടില്ല. എന്റെ ഉള്ളിലുള്ള നന്മയുടെ പ്രധാന കാരണങ്ങളിലൊന്ന് അവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |