തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ച് ചെയർമാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകർ. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടിൽ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതൽ ടിക്കറ്റ് മെഷീനിൽ ജീവനക്കാരൻ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.
സ്ഥാപനത്തിലെ പത്തുശതമാനത്തോളം പേർ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകർ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകളും രംഗത്തു വന്നു.നേരത്തേ അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരിക്കുകയും നിലവിൽ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെൻട്രൽ സോണിലേക്ക് (എറണാകുളം) ഇന്നലെ സ്ഥലം മാറ്റി. അവിടെ ഓപ്പറേഷൻ ചുമതല നൽകിയിട്ടില്ല. ശ്രീകുമാറിനെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ബിജു പ്രഭാകർ പറഞ്ഞു.
2012-15 കാലഘട്ടത്തിൽ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആർ.ടി.സിക്ക് നൽകിയ വായ്പയിൽ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടർന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനിൽകുമാർ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.
അതേസമയം വാർത്താസമ്മേളനത്തിൽ തൊഴിലാളി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനകൾക്കും എം.ഡിയ്ക്കെതിരെ കടുത്ത പ്രതിഷേധമുണ്ട്.
കെ.എസ്.ആർ.ടി.സിയിലെ അമ്പലംവിഴുങ്ങികൾ
വയനാട്ടിൽ ടിക്കറ്റ് മെഷീനിൽ കൃത്രിമത്വം കാട്ടി 45 ലക്ഷം രൂപ തട്ടിയെടുത്തു. ജീവനക്കാരനെ പുറത്താക്കി.
വർക്ക്‌ഷോപ്പുകളിൽ ലോക്കൽ പർച്ചേസിലൂടെ സ്‌പെയർപാർട്‌സുകൾ വാങ്ങുന്നതിൽ വൻ അഴിമതി
പല ബസുകളിലും ഓഡോ മീറ്റർ പ്രവർത്തിക്കുന്നില്ല. ട്രിപ്പ് ഷീറ്റിൽ ദൂരം കൂട്ടിയെഴുതും. ഡീസൽ ചോർത്തിയെടുക്കാനാണിത്.
സാമ്പത്തിക അടിത്തറയ്ക്ക്
സിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ചാൽ മാത്രമേ സർക്കാരിൽ നിന്നുള്ള ധനസഹായം ലഭിക്കുകയുള്ളൂവെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രകമ്പനിയാണ് സിഫ്റ്റ്. ദീർഘദൂര ബസുകളുടെ നടത്തിപ്പിനാണ് ഈ സംവിധാനം.
പത്തുവർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കും. നിഷ്‌ക്രിയ ആസ്തികളിൽ നിന്നു
വരുമാനം ലഭിക്കാനാണ് ഉപയോഗപ്രദമല്ലാത്ത ഭൂമിയിൽ സർക്കാർ വകുപ്പുകളുമായി ചേർന്ന് കെട്ടിടങ്ങളും ഹോട്ടലും നിർമിക്കുന്നത്. ജീവനക്കാരെ പിരിച്ചുവിടില്ല. തസ്തികകൾ കുറയ്‌ക്കേണ്ടിവരും. സി.എൻ.ജി, എൽ.എൻ.ജി സംവിധാനത്തിലേക്ക് മാറുമ്പോൾ ഇന്ധന ചെലവ് കുറയും
'ഭൂരിഭാഗവും അർപണബോധമുള്ളവരാണങ്കിലും ചില ജീവനക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാൻ പോകുകയാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ഥാപനം നന്നാകാൻ പാടില്ല".
-ബിജു പ്രഭാകർ, സി.എം.ഡി,
കെ.എസ്. ആർ.ടി.സി
'കുറ്റകൃത്യം കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ തൊഴിലാളികളല്ല. തൊഴിലാളി വിരുദ്ധ പ്രസ്താവന തിരുത്തണം'.
-എളമരം കരീം.എം.പി, സി.ഐ.ടി.യു ജന.സെക്രട്ടറി
തുറന്നടിച്ചത് സർക്കാർ സമ്മതത്തോടെ
ധനമന്ത്രി തോമസ് ഐസക്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജു പ്രഭാകർ വാർത്താസമ്മേളനം നടത്തിയത്. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതു മുതൽ ശ്രമിച്ചുവരുന്നത്. ഈ സർക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിംഗ് ഡയക്ടറാണ് ബിജു പ്രഭാകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |