തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്കുളള ഒരുക്കങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഈ മാസം ഇരുപതിനാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. പന്തലടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി പണികൾ പുരോഗമിക്കുകയാണ്.
കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. മുൻകൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ഇരുപതാം തീയതി സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ പതിനെട്ടോട് കൂടി തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തിൽ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചർച്ചകൾ എകെജി സെന്‍ററിൽ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവര്‍ക്ക് പുറമെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാൽ അത് നൽകാനാകില്ലെന്ന നിലപാടിലാണ് സി പി എം. രണ്ട് മന്ത്രിസ്ഥാനം നൽകില്ലെന്നത് തീരുമാനം ആണെങ്കിൽ സുപ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള വകുപ്പുകൾ വിട്ടുകൊടുത്ത് നീക്കുപോക്കിന് സി പി ഐ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ഇനിയും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |