തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഇന്ന് വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രോഗം നിയന്ത്രണവിധേയമാകാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ വേണ്ടിയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ലോക്ക്ഡൗൺ നീട്ടുമ്പോൾ ജനങ്ങൾ കുറച്ചുകൂടി വിഷമമനുഭവിക്കുന്ന സാഹചര്യം സ്വാഭാവികമായും ഉണ്ടാകും.
കൊവിഡിന്റെ ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത്, രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്. ആവശ്യസാധന കിറ്റ് 2021 ജൂണിലും വിതരണം ചെയ്യും. ഇപ്പോൾ ഈ മാസം വരെയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസവും അത് തുടരും. മുഖ്യമന്ത്രി പറയുന്നു.
സാമൂഹ്യ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടാനുള്ള ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്.
മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടണമെന്നുള്ള ആവശ്യം വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |