തിരുവനന്തപുരം: പന്തൽ കെട്ടി ആർപ്പുവിളിയും ആരവങ്ങളുമില്ലാതെയൊരു സത്യപ്രതിജ്ഞ രാജ്യത്ത് ഒന്നരയാഴ്‌ച മുമ്പ് നടന്നിരുന്നു. രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടയിൽ എല്ലാ വെല്ലുവിളികളേയും ഭേദിച്ച് തുടർഭരണം നേടിയ മമത ബാനർജിയുടെ സത്യപ്രതിജ്ഞ. സംസ്ഥാനത്ത് അഞ്ഞൂറ് പേർ പങ്കെടുക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞ, വിവാദങ്ങളിൽ നിറയുമ്പോഴാണ് മമതയുടെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശ്രദ്ധേയമായത്.
നിലവിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്ര കൊവിഡ് കേസുകൾ പോലും ഇല്ലാതിരുന്ന സമയത്താണ് ബംഗാളിൽ മമത സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാംദിസമായിരുന്നു മമത അധികാരമേറ്റത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സർക്കാർ അധികാരമേൽക്കാതിരിക്കുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു മമതയുടെ നീക്കം.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടരയാഴ്‌ചയോളം കഴിഞ്ഞാണ് കേരളത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. ഇതിനെല്ലാം ഒടുവിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിലുളള തലസ്ഥാന ജില്ലയിൽ പന്തൽ കെട്ടി അഞ്ഞൂറ് പേരേയും ക്ഷണിച്ച് വരുത്തിയുളള ആഘോഷം. രാജ്ഭവനിൽ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു ബംഗാളിൽ നടന്നത്.
ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷികളായി ഉണ്ടായിരുന്നത് 67 പേർ മാത്രമാണ്. മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബി ജെ പി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്‌ദുൽ മന്നൻ, ബി സി സി ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളൂ.
അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ പിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്‌ക്കായുളള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അമ്പതിനായിരം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കഴിഞ്ഞതവണ നാൽപ്പതിനായിരം പേർ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നുവെന്നും ഇത്തവണ അഞ്ഞൂറ് പേർ മാത്രമേയുളളൂവെന്നുമാണ് മുഖ്യമന്ത്രി പറയുന്ന ന്യായീകരണം. എന്നാൽ അമ്പതിനായിരം പേരെ ഉൾക്കൊളളനുളളത്രയും സീറ്റിംഗ് കപ്പാസിറ്റി സെൻട്രൽ സ്റ്റേഡിയത്തിനില്ലെന്നും കഴിഞ്ഞവർഷം നാൽപ്പതിനായിരം പേർ പങ്കെടുത്തിരുന്നില്ലെന്നുമാണ് എതിർവാദം.
സാധാരണക്കാരൻ എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് അവന്‍റെ സ്വകാര്യ സന്തോഷങ്ങളെല്ലാം ത്യജിച്ച് വീട്ടിലിരിക്കുമ്പോൾ അഞ്ഞൂറ് ഒരു ചെറിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലെ ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നുതന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്ന തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി തുടങ്ങിയവിടങ്ങളിലെല്ലാം ദിവസങ്ങൾക്കകം സർക്കാരുകൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റിരുന്നു. എന്നാൽ കേരളത്തിൽ തീവ്രമായി കൊവിഡ് വ്യാപനം ഉയരുമ്പോഴും സത്യപ്രതിജ്ഞ നീളുകയായിരുന്നു. ഇതിനിടെയാണ് ജനസംഖ്യാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തെക്കാൾ വലിയ സംസ്ഥാനമായ പശ്‌ചിമ ബംഗാളിലെ 67 പേർ മാത്രം പങ്കെടുത്ത സത്യപ്രതിജ്ഞ ചടങ്ങ് മാതൃകയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |